നാഗ്പുർ: താനുമായി അകന്നുകഴിയുന്ന ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിംഗ് സെഷൻ ജഡ്ജി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലാണ് കുടുംബത്തോടൊപ്പമെത്തി ജഡ്ജി ഇക്കാര്യം ആവശ്യപ്പെട്ടത്.
അമരാവതിയിലെ വാറൂദ് പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഭർത്താവ് ഇരയാക്കിയെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ, തന്റെ അശ്ലീല ചിത്രങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയതായും ഭാര്യ പരാതിപ്പെട്ടു.
ഭാര്യയുടെ പരാതിയെ തുടർന്ന് ജൽഗാവോനിലെ മുക്തൈ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് വാറൂദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന്, ജഡ്ജിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഐപിസി 498A, 377, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
സെഷൻ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തതിനെ തുടർന്ന് എല്ലാ ആഴ്ചയും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് സെഷൻ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.