വാഷിംഗ്ടണ്‍: പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു തരുന്നതില്‍ ട്രംപ് കാണിക്കുന്നത് ‘അതിഗംഭീരമായ അലംഭാവമെന്ന്’ ജോ ബൈഡന്‍. തെരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ വോട്ടുകളിലൂടെ വ്യക്തമായ ആധിപത്യവും ഭൂരിപക്ഷവും നേടിയാണ് ബൈഡന്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയം അവകാശപ്പെടുന്നത്.
ട്രംപിന്റെ അലംഭാവവും പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നതും അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ ക്ഷതവും നാണക്കേടുമാണ് ഉണ്ടാക്കിയത്. ട്രംപിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
കോടതികളെല്ലാം തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ തള്ളിയിട്ടും ട്രംപ് അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതിൽ അത്ഭുതം തോന്നുന്നു. തോറ്റു എന്ന് ട്രംപിന് തന്നെ അറിയാമെന്നും തങ്ങള്‍ ജനുവരി 20ന് സ്ഥാനമേല്‍ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. ഇതിനിടെയാണ് ബൈഡനെതിരെ നിരന്തരം വിമര്‍ശനവും ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് പിന്മാറാതെ നിലയുറപ്പിച്ചിരിക്കുന്നത്.