കാഞ്ഞിരപ്പള്ളി: സ്വയം നശിക്കുകയും രക്ഷപ്പെടുത്തുന്നതിനായി പിന്തുണക്കുന്ന കക്ഷികളെ തകർക്കുകയും ചെയ്യുന്ന ചരിത്രമാണ് കോൺഗ്രസിനെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.പി, എസ്.ആർ.പി, ജനതാദൾ, സി.എം.പി, ആർ.എസ്.പി കക്ഷികൾക്ക് നിയമസഭയിൽ അംഗങ്ങൾ പോലും ഇല്ലാതാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ ചതിവും കാലുവാരലും കാരണമാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
പി.ജെ ജോസഫിനെ കൂടെ കൂട്ടിയതാണ് കേരളാ കോൺഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തരമെന്നും യോഗം വിലയിരുത്തി. 38 വർഷങ്ങൾക്കു ശേഷം വീണ്ടും എൽ.ഡി.എഫിൽ ചേരുവാൻ എടുത്ത നിലപാട് ചരിത്രപരമാണ്. ഇടതു ജനാധിപത്യ മുന്നണി രൂപീകരിച്ചതു പോലും 1980-ൽ ഇ.എം.എസും, കെ.എം മാണിയും ചേർന്നാണ്. ഈ മുന്നണിയുടെ പ്രഥമ സംയുക്ത നിയമസഭാ കക്ഷി നേതാവ് കെ.എം.മാണിയുമാണ്.
എ എം മാത്യു ആനിത്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി തെക്കേടം, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകബ്രയിൽ, എം സി ചാക്കോ, ഷാജി പാമ്പൂരി, ജോസഫ് ജെ കൊണ്ടോടി, തോമസ് വെട്ടുവേലി റെജി മുളവന, കെ എസ് സെബാസ്റ്റ്യൻ, പി കെ തങ്കച്ചൻ, കെ എസ് ജോസഫ്, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, കെ എൻ രവീന്ദ്രൻ നായർ, ഷാജി നല്ലേപ്പറമ്പിൽ, ജെയിംസ് വി തടത്തിൽ, ബെന്നി അഞ്ചാനി, സുമേഷ് ആൻഡ്രൂസ്, ലാൽജി തോമസ്, ബിജു സെബാസ്റ്റ്യൻ, അജു പനയ്ക്കൽ, ജെയിംസ് പെരുമാക്കുന്നേൽ, മനോജ് മറ്റമുണ്ടയിൽ, ശ്രീകാന്ത് എസ് ബാബു എന്നിവർ പ്രസംഗിച്ചു