തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിച്ചു.
എന്നാല്‍ സിറ്റിങ് സീറ്റുകളില്‍ എന്‍സിപി അതൃപ്തി അറിയിച്ചു. പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ യുഡിഎഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണി കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതരിപ്പിച്ചത്. ഇത് സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ ഘടകകക്ഷികളും അംഗീകരിച്ചു. തുടര്‍ന്ന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ ജോസ് വിഭാഗം ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുടെ സാധ്യത വർധിപ്പിച്ച രാഷ്ട്രീയ തീരുമാനമാണിതെന്ന് വിജയരാഘവന്‍ പറഞ്ഞു.
എല്‍ഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയാക്കിയിരിക്കുന്നത്. 38 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമാകുന്നത്. മുൻപ് എടുത്ത തീരുമാനം ഇന്ന് എൽഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.