കോഴിക്കോട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയോട് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്.
തങ്ങളുടെ ക്രിസ്റ്റ്യന്‍ സഭയിലും നടക്കുന്നത് ഇതു തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പിന്റെ കാര്യത്തില്‍ സഭ എടുക്കുന്ന തീരുമാനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ മറ്റു മതസ്ഥരുടെ കാര്യങ്ങള്‍ അതാത് സമുദായങ്ങളും മറ്റു പാര്‍ട്ടിക്കാരുടെ കാര്യം അവരും നോക്കിക്കോളും എന്നും ജോയ്മാത്യു പറയുന്നു.
ഖജനാവിന് നഷ്ടം വരുത്താതിരിക്കാനാണ് പികെ ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കുനതെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ജീവിതം ഒരു കട്ടപ്പൊക
-----------------------------
ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത്
ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും
കന്യാസ്ത്രീകളുടെയും
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും .
ഇനി മറ്റു മതസ്‌തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ .
പോലീസ് ,വക്കീൽ .ജൂഡിഷ്യറി .........
ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല
ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ
സംഭവിക്കുക ?
എന്റെ സംശയം അതല്ല ,
മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മത
ത്തിലൊന്നും പെടാത്തവരുടെ കാര്യം ?
കട്ടപ്പൊക തന്നെ അല്ലെ ?