കേരളാ ചെസിൽ നിഹാൻ സാരിന്റെ പിൻഗാമിയായി ഉയർന്നവരുന്ന താരമാണ് പന്ത്രണ്ടുകാരനായ ജുബിൻ ജിമ്മി. കൊല്ലം ഉളിയക്കോവിൽ ജിമ്മി ജോസഫിന്റെയും ജയമ്മ ജിമ്മിയുടെയും മകനായ ജുബിൻ തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാർത്ഥിയാണ്.
കൽക്കത്തയിൽ നടന്ന ഇന്റർനാഷണൽ ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസ് ചാപ്യൻ ഷിപ്പിൽ 154 പോയിൻറ് നേടി പ്രശംസക്ക് പാത്രമായി ഈ കൊച്ചു മിടുക്കൻ. സാധരണ നാലഞ്ച് മത്സരത്തിൽ നിന്നും നേടുന്ന റേറ്റിംഗ് ഒറ്റ മത്സരത്തിൽ നിന്നും ജുബിൻ നേടുകയുണ്ടായി.
നിരവധി ഗ്രാൻഡ് മാസ്റ്റർമാരും ഇന്റർനാഷണൽ മാസ്റ്റർമാരും പങ്കെടുത്ത കൽക്കത്തയിലെ ചാപ്യൻ ഷിപ്പിൽ ഒൻപതിൽ അഞ്ചര പോയിറ്റോടെ പല ഗ്രാൻഡ് മാസ്റ്റർമാരെയും ഇന്റർനാഷണൽ മാസ്റ്റർമാരെയും പിന്നിലാക്കി ജുബിൻ 46 സ്ഥാനം നേടി.
രണ്ടു വർഷത്തിനകം ഗ്രാൻഡ് മാസ്റ്റർ പദവി നേടുക എന്നതാണ് ജൂബിന്റെ സ്വപ്നം . എന്നാൽ ഈ സ്വപ്നം ജുബിനു സഫലമാകണമെങ്കിൽ മികച്ച ഗ്രാൻഡ് മാസ്റ്റർമാരിൽ നിന്നും പരിശീലനം ആവശ്യമാണ്.
കൂടാതെ ഒട്ടെറെ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയും വേണം. എന്നാൽ തുച്ഛവരുമാനക്കാരായ ജുബിന്റെ മാതാപിതാക്കൾക്ക് ഈ തുക കണ്ടെത്തുക അസാധ്യമാണ്. അതുകൊണ്ടുതന്നെ സർക്കാർ തലത്തിൽ സഹായം അഭ്യര്ഥിക്കുന്നതോടൊപ്പം സുമനസുകളുടെ സ്പോൺസർ ഷിപ്പും കിട്ടും എന്ന പ്രതീക്ഷയിലാണ് ജുബിൻ.