ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട്കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ നടത്തിയ പരാമര്‍ശത്തിനെതിരെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനികും ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും രംഗത്തെത്തി . ഇരുവര്‍ക്കും ഹൈക്കോടതിയിലെ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റീസ് കെമാല്‍പാഷയുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനമുണ്ടായത്.
മനഃസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക് പറഞ്ഞു. വിരമിച്ച ശേഷം ചില ജഡ്ജിമാര്‍ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇത്തരം അല്‍പന്മാരായ ജഡ്ജിമാര്‍ക്കെതിരേ ഏവരും ഒത്തൊരുമയോടെ നില്‍ക്കണം. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. താന്‍ വിരമിക്കുന്ന തിങ്കളാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ചീഫ് ജസ്റ്റീസിന്റെ സാന്നിധ്യത്തില്‍ ജസ്റ്റീസ് രവീന്ദ്രന്‍ പറഞ്ഞു.
ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞിരുന്നു.ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുത് ജഡ്ജി നിയമനം. കോടതിയുടെ മഹനീയത എപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ എഴുതി തയ്യാറാക്കിയ മറുപടി പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു
മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നിയമനത്തിന് ഇപ്പോള്‍ പരിഗണിക്കുന്ന ചില മുഖങ്ങള്‍ ജുഡീഷ്യറിക്കു ചേര്‍ന്നതല്ല. അവര്‍ നിയമനത്തിന് അര്‍ഹരല്ല. നീതിയുടെ ക്ഷേത്രമാണ് കോടതി. ആ വിധത്തിലുള്ള പരിഗണനകളാണ് ഉണ്ടാവേണ്ടത്- കെമാല്‍ പാഷ പറഞ്ഞിരുന്നു
വിരമിച്ചതിനു ശേഷം പ്രതിഫലം പറ്റുന്ന സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരം പദവി ഏറ്റെടുക്കല്‍ പലപ്പോഴും വിമര്‍ശനത്തിന് കാരണമാകാറുണ്ട്. ഇത് കണക്കിലെടുക്കണം. പൊതുവില്‍ പാലിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് വിരമിച്ച് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ ഇത്തരം പദവികള്‍ ഏറ്റെടുക്കാവു എന്ന നയം പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. ഇങ്ങനെ ചെയ്യുന്നത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് താന്‍ വിരമിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് കെമാല്‍ പാഷ പ്രസംഗം അവസാനിപ്പിച്ചത്.