ബീജിംഗ്: കൊവിഡ് 19 കേസുകൾ ആദ്യമായി വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതു കൊണ്ട് ചൈനീസ് നഗരത്തിൽ നിന്നാണ് പകർച്ചവ്യാധി ഉണ്ടായതെന്ന് അർത്ഥമില്ലെന്ന് ചൈന വെള്ളിയാഴ്ച അവകാശപ്പെട്ടു.
ഇന്ത്യയിൽ നിന്നുള്ള മത്സ്യം കയറ്റുമതി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത നിരവധി ഭക്ഷ്യ ഉൽപന്നങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസ് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ അവകാശ വാദം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഇത്തരം വസ്തുക്കളിലൂടെ വൈറസ് ചൈനയില്‍ പ്രവേശിച്ചതായിരിക്കാമെന്നാണ് ചൈന ഇപ്പോള്‍ അവകാശപ്പെടുന്നത്.
ഇത് ചൈനയുടെ ഔദ്യോഗിക കണ്ടുപിടിത്തമാണോയെന്ന ചോദ്യത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞത് ഇങ്ങനെ; “കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ രാജ്യം ചൈനയാണെങ്കിലും വൈറസ് ഉത്ഭവിച്ചത് ചൈനയില്‍ നിന്നാണെന്ന് അര്‍ത്ഥമാക്കുന്നില്ല.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംഘം ചൈനയിൽ എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വുഹാനിലെ രഹസ്യ ബയോ ലാബിൽ നിന്നാണ് വൈറസ് ഉണ്ടായതെന്ന യുഎസ് ആരോപണത്തെ ചൈന നിഷേധിച്ചു. നഗരത്തിലെ മാർക്കറ്റിൽ നിന്ന് മനുഷ്യനെ ബാധിക്കുന്നതിനുമുമ്പ് വവ്വാലുകളിൽ നിന്നോ പാങ്കോളിനുകളിൽ നിന്നോ വൈറസ്ഉത്ഭവിച്ചുവെന്ന ആരോപണവും ചൈന നിഷേധിച്ചു.