ദാമോ: കോണ്ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വധിക്കുമെന്ന് മകൻ ഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി എംഎൽഎ മാപ്പുപറഞ്ഞു. ഹതയിലെ ബിജെപി എംഎൽഎ ഉമാദേവി ഖാദിക്കാണു മാപ്പുപറഞ്ഞത്. തന്റെ മകന്റെ പരാമർശവുമായി പാർട്ടിക്കു ബന്ധമില്ലെന്നും അത്തരത്തിലൊരു പരാമർശം മകന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നെന്നും എംഎൽഎ പറഞ്ഞു.
ഉമാദേവി ഖാദിക്ക് പ്രതിനിധീകരിക്കുന്ന ഹതയിൽ ജ്യോതിരാദിത്യ സിന്ധ്യ സന്ദർശനം നടത്തിയാൽ അദ്ദേഹത്തെ വെടിവച്ചു കൊല്ലുമെന്നായിരുന്നു എംഎൽഎയുടെ മകൻ പ്രിൻസ്ദീപ് ഭീഷണി മുഴക്കിയത്. ഫേസ്ബുക്കിലായിരുന്നു ഭീഷണി. ഇതേതുടർന്ന് പോലീസ് എംഎൽഎയുടെ മകനെ അറസ്റ്റ് ചെയ്തു. വിവാദമായതോടെ സിന്ധ്യയ്ക്കെതിരേ വധഭീഷണി മുഴക്കിയ ഫേസ്ബുക്ക് പോസ്റ്റ് പ്രിൻസ്ദീപ് പിൻവലിച്ചിരുന്നു. സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു.
ഐപിസി സെക്ഷൻ 294 (അപകീർത്തി), 504 (മനപൂർവം സമാധാന അന്തരീക്ഷം തകർക്കാൻ ഉദ്ദേശിച്ചുള്ള അപമാനിക്കൽ), 506 (കുറ്റകരമായ ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തിലാണ് പ്രിൻസ്ദീപിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രിൻസ്ദീപിനെ ജുഡീഷൽ റിമാൻഡിൽ അയച്ചു.
വധഭീഷണിയോട് സിന്ധ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച സിന്ധ്യ ഹതയിൽ സന്ദർശനം നടത്തുന്നുണ്ട്. എംഎൽഎയുടെ മകന്റെ അഭിപ്രായ പ്രകടനം ബിജെപിയുടെ ഗോഡ്സെ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്ന് കോണ്ഗ്രസ് നേതാവ് പങ്കജ് ചതുർവേദി കുറ്റപ്പെടുത്തി. സിന്ധ്യയുടെ സുരക്ഷ അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.