തിരുവനന്തപുരം∙ താരങ്ങളുടെ സംഘടനയായ ‘അമ്മ’ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ നടി മഞ്ജു വാര്യര്‍ക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. നടിയെ ആക്രമിച്ച കേസിന്റെ ഏറ്റവും വലിയ സാമൂഹ്യ ഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാര വിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല ? എന്നാണ് സുരേന്ദ്രന്‍റെ ചോദ്യം.
മോഹൻലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം എന്തിനുവേണ്ടിയാണെന്നും എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നുവെന്നും ചോദിക്കുന്ന സുരേന്ദ്രന്‍ ലാലിനെതിരെയുള്ള പ്രതിഷേധം അതിരുവിട്ടാൽ മറിച്ചും പ്രതികരണങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കാനും മടി കാണിച്ചില്ല.
കെ.സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റില്‍ നിന്ന്:
മോഹൻലാൽ ഉൾപ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാൽ ഇപ്പോൾ മോഹൻലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയോ ഇരയോടൊപ്പം നിൽക്കാനോ ഒന്നുമല്ല.
നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിനു മോഹൻലാൽ മാത്രമാണോ ഉത്തരവാദി? മമ്മൂട്ടി തീരുമാനത്തെ എതിർത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നു? മുകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്മാരായി ? സിദ്ദീഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല ?
അതൊക്കെ വിടാം. നടിയെ ആക്രമിച്ച കേസിന്റെ ഏറ്റവും വലിയ സാമൂഹ്യ ഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാര വിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങൾക്കു നേതൃത്വം നൽകുന്നതെന്നു സൂക്ഷ്മമായി വിലയിരുത്തിയാൽ വസ്തുത ബോധ്യപ്പെടും.
ഇതിന്റെ പിന്നിൽ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹൻലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികൾ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാൽ മറിച്ചും പ്രതികരണങ്ങളുണ്ടാവും.