കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രശ്‍നങ്ങൾ ചർച്ച ചെയ്യാനെത്തിയ സർവ്വകക്ഷി സംഘത്തെ പ്രധാനമന്ത്രി അപമാനിച്ച സംഭവത്തിൽ കല കുവൈറ്റ് അപലപിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിന്റെ പൊതു ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രിയെ കണ്ടത്.
റേഷന്‍ വിഹിതം, പാലക്കാട് കോച്ച് ഫാക്ടറി, അങ്കമാലി-ശബരി റെയില്‍ പാത, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, കാലവര്‍ഷക്കെടുതി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് വിഷയങ്ങളാണ് സംഘം പ്രധാനമായും ചർച്ച ചെയ്തത്.
ഒന്നിലേറെതവണ അനുമതി നിഷേധിച്ചശേഷം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഭൂരിപക്ഷവും അംഗീകരിച്ചില്ല. കോഴിക്കോട് വിമാനത്താവളം പൂർണമായി പ്രവർത്തനസജ്ജമാക്കണമെന്നും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനും അനുകൂലമായ മറുപടി ഉണ്ടായില്ല.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ചർച്ചക്കെത്തിയ സംഘത്തോട് പ്രധാനമന്ത്രി തരം താണ രാഷ്ട്രീയമാണ് കളിച്ചതെന്നും, ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ഇത്തരം നിലപാടുകൾ അത്യന്തം പ്രതിഷേധാർഹമാണന്നും കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ആക്ടിങ് ജനറൽ സെക്രട്ടറി എം.പി മുസ്ഫർ എന്നിവർ പത്രക്കുറിപ്പിലൂടെ പറഞ്ഞു.