ബാലഭാസ്‌കറിന്റെ അകാല മരണത്തിൽ കലാഭവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ.
ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തുകയും ചെയ്തു.
വിശദമായ മൊഴിയുമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ പറയുന്നത് . ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.
വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു സിബിഐ എടുത്ത തീരുമാനം.