കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്. വെൻ്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാലാണ് രോഗി മരിച്ചത് എന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. കഴിഞ്ഞ ഒരു മാസമായി നഴ്സിംഗ് ഓഫീസർ ജലജദേവി അവധിയിലാണെന്ന് മെഡിക്കൽ കോളേജ് അറിയിക്കുന്നു.
കൊവിഡ് ചികിത്സ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഇവർ പ്രചരിപ്പിച്ച സന്ദേശം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അധികൃതർ ആവർത്തിച്ചു. കീഴ് ജീവനക്കാർ ജാഗരൂകരാകാൻ വേണ്ടി ആണ് സന്ദേശം അയച്ചതെന്ന് ജലജദേവി വിശദീകരണം നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഹാരിസ് എൻഐവി വെന്റിലേറ്ററിൽ ശ്വസന സഹായിയിൽ ആയിരുന്നുവെന്നും ഇതിന്റെ ഓക്സിജൻ ട്യൂബുകൾ ഊരിപ്പോകുന്നതല്ലെന്നും വിശദീകരിച്ചിട്ടുണ്ട്.