ചെന്നൈ: അണക്കെട്ടിൽ മുങ്ങി താഴുന്ന യുവാക്കളെ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷിച്ച വനിതകൾക്ക് തമിഴ്നാട് സർക്കാരിന്റെ ആദരം. രണ്ട് യുവാക്കളുടെ ജീവൻ രക്ഷിച്ച മൂന്ന് വനിതകൾക്ക് കൽപന ചൗള പുരസ്കാരം നൽകിയാണ് സർക്കാർ ആദരിച്ചത്.
തമിഴ്‌നാട് പേരമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടിൽ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കനത്തമഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങിയ സെന്തമിഴ് സെൽവി, മുത്തമൽ, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.
പന്ത്രണ്ടംഗ സംഘമാണ് കുളിക്കാൻ വന്നത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന നാലുപേർ കാൽവഴുതി അണക്കെട്ടിൽ വീഴുകയായിരുന്നു.
മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. ഇതിൽ പിടിച്ച് രണ്ടു യുവാക്കൾ കരയ്ക്കെത്തി. എന്നാൽ മറ്റ് രണ്ടു യുവാക്കൾ മുങ്ങിത്താണു. പിന്നാലെ എത്തിയ ഫയർഫേഴ്സ് സംഘം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.