Advertisment

വിദ്യാ ബാലനാണെങ്കില്‍ ലൈംഗികതയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു; മഞ്ജു വാര്യര്‍ക്കുള്ള പ്രതിഛായ അങ്ങനെയല്ല ;വിവാദങ്ങള്‍ക്ക് മറുപടിയുമായി കമല്‍

New Update

ബോളിവുഡ് താരം വിദ്യാ ബാലനെ അപമാനിക്കുന്ന രീതിയില്‍ താന്‍ അഭിമുഖം നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ‘ആമിയില്‍ വിദ്യാബാലനാണ് നായിക ആയിരുന്നെങ്കില്‍ കൂടുതല്‍ ലൈംഗികത കടന്നുവരുമായിരുന്നെന്ന്’ കമല്‍ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Advertisment

publive-image

എന്നാല്‍ വിദ്യാബാലനെ താന്‍ ഇകഴ്ത്തിയിട്ടില്ലെന്നും, അവരുടെ സ്‌ക്രീന്‍ ഇമേജ് വച്ച് ലൈംഗികതയുയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും കമല്‍ പറഞ്ഞു. ഇത് ചിലര്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വിദ്യാ ബാലനായിരുന്നെങ്കില്‍ കൂടുതല്‍ ലൈംഗികത കടന്നുവരുമായിരുന്നെന്ന് തെറ്റായി വ്യാഖ്യാനിക്കയായിരുനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവച്ചാണ് വിവാദം ഉണ്ടാക്കുന്നത്. ‘ആമി’യില്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ പൊതുവെയുണ്ട്. പക്ഷേ വാസ്തവത്തില്‍ അത് അങ്ങനെയല്ല. മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീര്‍ണതകളും ഈ കഥാപാത്രം ഉള്‍ക്കൊള്ളുന്നുണ്ട്. നാട്ടിന്‍പുറത്തെ തെളിമയാര്‍ന്ന മലയാളത്തില്‍, അതിന്റെ മനോഹരമായ മൊഴിവഴക്കത്തില്‍ സംസാരിക്കുന്ന മാധവിക്കുട്ടിയും, സ്ത്രീ ലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആണ്‍കോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്ലവകാരിയായ എഴുത്തുകാരിയും ഈ കഥാപാത്രത്തില്‍ ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗികതയുടെ സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാ വേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു.

എന്നാല്‍, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്.’ ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കമല്‍ വ്യക്തമാക്കി.

‘എന്റെ കഥ’യില്‍ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല ‘ആമി’യില്‍ ഉള്ളത്. അതിനപ്പുറത്തും അവര്‍ക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയില്‍ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരിയെ നാം അവരില്‍ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു. കമല്‍ തന്റെ വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

Advertisment