മധുര ∙ തമിഴ് സൂപ്പർ താരം കമൽഹാസന്‍റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് ‘മക്കൾ നീതി മയ്യം’. 'ജന നീതി കേന്ദ്രം' എന്നർഥം വരുന്ന പേരാണിത്. പതിനഞ്ചംഗ ഉന്നത സമിതിയാണ് പാർട്ടിക്കുളളത്.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എ.ജി. മൗര്യ, നടി ശ്രീപ്രിയ, തമിഴ് പ്രഫസറും നടനുമായ എ.എസ്.ജ്ഞാനസംബന്ധൻ, നടൻ നാസറിന്റെ ഭാര്യ കമീല നാസർ, സാഹിത്യകാരൻ സുകാ തുടങ്ങിയവരാണ് ഈ ഉന്നതസമിതിയിൽ ഉള്ളത്.
മധുരയിലെ ഒത്തക്കട മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിൽ പാർട്ടി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ പേരും ആശയവും റാലിയിൽ പ്രഖ്യാപിച്ചു. മൈതാനത്തു പാർട്ടിയുടെ പതാകയും ഉയർത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
മധ്യത്തിലുള്ള നക്ഷത്രത്തിനു ചുറ്റും ചേർത്തുപിടിച്ച ആറു കൈകളാണ് പാർട്ടിയുടെ ചിഹ്നം. ഇതിൽ മൂന്നു വീതം കൈകൾ വെള്ള, ചുവപ്പു നിറങ്ങളിലാണ്.
മുൻ ഡൽഹി നിയമ മന്ത്രി സോമനാഥ് ഭാരതി, കർഷക നേതാവ് പി.ആർ.പാണ്ഡ്യൻ തുടങ്ങിയവർ പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തു. താൻ നേതാവല്ലെന്നും തന്റെ പാർട്ടിയിലുള്ളവരെല്ലാം നേതാക്കളാണെന്നും പാർട്ടി പ്രഖ്യാപിച്ചു കൊണ്ട് കമൽ പറഞ്ഞു.
മയ്യം ഡോട്ട് കോം എന്ന ഈ വെബ്സൈറ്റിൽ പാർട്ടി പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ‘പുരോഗമന തമിഴ് നാടിനായി ഒന്നു ചേരാം’ എന്ന മുദ്രാവാക്യത്തിനൊപ്പം കമലിന്റെ ചിത്രങ്ങളും പ്രത്യക്ഷമായി.
രാവിലെ സിനിമയിലെ ‘പഞ്ച്’ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന പ്രസംഗവുമായാണ് കമലിന്റെ രാഷ്ട്രീയ പ്രഖ്യാപന യാത്ര തുടങ്ങിയത്. രാമേശ്വരത്തെ മോസ്‌ക് സ്‌ട്രീറ്റിലെ മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൽ കലാമിന്റെ വസതിയിൽ രാവിലെ ഏഴരയോടെയാണ് പര്യടനത്തിനു തുടക്കം കുറിച്ചത്.
രാമേശ്വരത്തെ അബ്ദുല്‍ കലാം സ്മാരകം സന്ദർശിച്ചു പൂക്കള്‍ സമർപ്പിച്ച കമൽ പിന്നീട് ജന്മനാടായ രാമനാഥപുരത്തേക്കു തിരിച്ചു. അവിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്തു.