അണ്ണയ്യ അങ്ങയുടെ ശബ്ദം ഇനിയും ഉച്ചത്തിൽ പ്രതിധ്വനിക്കണം, ഇനിയും അങ്ങയുടെ ശബ്ദത്തിന്റെ നിഴലായി എനിക്ക് ജീവിക്കണം അങ്ങേയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ" എന്ന കമല്‍ ഹാസന്റെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. തന്റെ പ്രിയപ്പെട്ട അണ്ണന് ഇന്ന് തന്നെ യാത്രാമൊഴി നേരേണ്ടി വന്നതിന്റെ ദുഖത്തിലാണ് കമല്‍ ഹാസൻ.
കമല്‍ ഹാസനും എസ്.പി ബാലസുബ്രഹ്മണ്യവും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദമാണുള്ളത്. പാട്ടിനു പുറമേ കമലഹാസനു വേണ്ടി പല ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് എസ്.പി.ബി ഡബ്ബ് ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കമലഹാസനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
"ജേഷ്ഠതുല്യനായി ഞാൻ കരുതുന്ന എസ് പി ബി അവർകളുടെ ശബ്ദത്തിന്റെ നിഴലിൽ കാലങ്ങളായി ജീവിക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എഴുതലമുറകൾക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനിൽക്കുക തന്നെ ചെയ്യും" എന്നാണ് അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ കമല്‍ ഹാസൻ ട്വിറ്ററിൽ കുറിച്ചത്.
ഒരു മാസത്തിലേറെയായി ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എസ്.പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചക്ക് 1:04 നാണ് അന്തരിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇടക്ക് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന് കാര്യമായ തകരാറു സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്.
തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേയ്ക്കു മാറ്റിയ അദ്ദേഹം ആരാധകരുടെ നിലക്കാത്ത പ്രാർത്ഥനകൾ വിഫലമാക്കികൊണ്ടു ഇന്ന് ഉച്ചക്ക് വിടവാങ്ങി.