പശു തൊഴുത്തിന്റെ പിന്നാമ്പുറത്തു നിന്നും കയറും ആയി പുഴവക്കിലേയ്ക്ക് ഇറങ്ങുമ്പോൾ എതിരെ ജാനമ്മ നടന്നു വരുന്നു.
..നാണപ്പൻ എങ്ങോട്ടാ?!
.. ഓ ചുമ്മാ ..
തേവിടിശ്ശിയെ കണി കണ്ടാൽ കാര്യ സാധ്യം എന്നാണ് പ്രമാണം. ഇന്ന് കാര്യം നടന്നത് തന്നെ.
നാണപ്പൻ മനസ്സിൽ കുറിച്ചു. പുഴവക്കിലെ മാവിൽ വലിഞ്ഞു കയറി കഴുത്തിൽ കുരുക്കിടാൻ ഒരുങ്ങുമ്പോൾ മൂത്തു ചെനച്ച മൂവാണ്ടൻ മാങ്ങകൾ. കൗതുകം കൊണ്ട് നാണപ്പൻ ഒരെണ്ണം പൊട്ടിച്ചു കടിച്ചു. ..എന്താ രുചി.
കുട്ടിക്കാലത്തു ഉപ്പും കൂട്ടി പച്ചമാങ്ങ കഴിച്ച രുചി നാവിൻ തുമ്പിൽ ഇപ്പോഴും ഉണ്ട് .
എന്തായാലും ഉപ്പും കൂട്ടി ഒരു മാങ്ങ കഴിച്ചിട്ടാകാം ഇനി ബാക്കി എന്ന് കരുതി ഉപ്പെടുക്കാൻ താഴേയ്ക്കിറങ്ങുമ്പോൾ മിശറൺ ഉറുമ്പിൻ കൂടിൽ കൈ തട്ടി മേലാസകലം ഉറുമ്പു പൊതിഞ്ഞു.
രക്ഷപ്പെടുവാൻ ആയി രണ്ടും കല്പിച്ചു നാണപ്പൻ പുഴയിലേയ്ക്ക് ചാടി. ജീവ ഭയത്താൽ വെള്ളത്തിൽ വാവിട്ടടിച്ച നീന്തൽ അറിയാത്ത നാണപ്പനെ രക്ഷിയ്ക്കാൻ വഴിപോക്കൻ ആയ ഭാസ്കരൻ ദൈവ ദൂതനെ പോലെ എത്തി.
എന്തായാലും രക്ഷ പെട്ടു. ഇല്ലെങ്കിൽ ഇപ്പോൾ "വെള്ളം കുടിച്ചു ചത്തേനെ!" വെള്ളത്തിൽ നനഞു കുതിർന്ന നാണപ്പന് രണ്ടാം മുണ്ടു മാറി ഉടുക്കാൻ കൊടുത്തു ഭാസ്കരൻ നടന്നു പോയി.
നനഞ്ഞു കുതിർന്ന ഉടുതുണി പുഴക്കടവിൽ ഉണക്കാൻ ഇട്ടു നാണപ്പൻ മിശറൻ ഉറുമ്പുകൾ കൂട്ടിൽ കയറുവാൻ വേണ്ടി മാവിൻ ചുവട്ടിൽ കാത്തിരുന്നു.