കണ്ണൂര്‍: പുതിയതെരു പനങ്കാവിലെ വിദ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. വെള്ളിയാഴ്ച രാത്രിയാണ് വിദ്യ മരണപ്പെട്ടത്. വിദ്യയുടേത് കൊലപാതകമാണെന്ന് സഹോദരി ദിവ്യ ആരോപിക്കുന്നു.
വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് മുപ്പത്തിയേഴുകാരിയായ വിദ്യ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഭര്‍തൃ വീട്ടുകാർക്ക് വിട്ടുകൊടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യയുടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
തുടർന്ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തി. പട്ടേല്‍ റോഡിലെ മനോജിന്റെ ഭാര്യയാണ് മരിച്ച വിദ്യ. വിദ്യയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് വന്ന് വഴക്കുപറയുന്നതും, മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്നും സഹോദരി ദിവ്യ പറയുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വളപട്ടണം പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല.
ഒന്നരവർഷം മുമ്പായിരുന്നു മനോജിന്റെയും വിദ്യയുടെയും വിവാഹം. വിദ്യയുടെ വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നെന്ന് ദിവ്യ പൊലീസിനെ അറിയിച്ചു.