കഠ്വയിൽ ക്രൂര മാനഭംഗത്തിനിരായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി തേടി പോസ്റ്റിട്ട കരീന കപൂറിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വര്‍ഗീയ ആക്ഷേപം .
ഒരു മുസ്ലിമിനെ വിവാഹം കഴിക്കുകയും മകന് തൈമൂർ എന്ന ക്രൂരനായ മുസ്‌ലിം ചക്രവർത്തിയുടെ പേരിടുകയും ചെയ്ത നിങ്ങൾക്ക് സ്വയം ലജ്ജ തോന്നണമെന്നാണ് കരീനയ്ക്കെതിരെ സംഘി അനുകൂലിയുടെ ട്വീറ്റ് .
സമൂഹമാധ്യമങ്ങളിലുയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടക്കുന്ന ക്യാംപെയിനിലേക്ക് ബാനർ ഉയർത്തി നിൽക്കുന്ന ചിത്രമായിരുന്നു കരീന പോസ്റ്റ് ചെയ്തത്.
ഇൗ ചിത്രത്തിന് താഴെയാണ് മുസ്ലിമിനെ വിവാഹം കഴിച്ച കരീനക്ക് ഇതിനെതിരെ പറയാൻ യോഗ്യതയില്ലെന്ന വാദവുമായി ആളുകള്‍ രംഗത്തെത്തിയത്.
കമന്റ് വിവാദമായതോടെ പ്രതികരണവുമായി താരങ്ങൾ രംഗത്തെത്തി. ബോളിവുഡ് താരം സ്വര ഭാസ്കർ ആണ് കരീനയെ പിന്തുണച്ച് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളെപ്പോലൊരാള്‍ ജീവിച്ചിരിക്കുന്നത് ഓര്‍ത്ത് നിങ്ങള്‍ക്ക് തന്നെ അപമാനം തോന്നണമെന്നും മാലിന്യം പുറന്തള്ളാന്‍ മാത്രമാണ് ദൈവം തന്ന തലച്ചോറ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും സ്വര രൂക്ഷമായി പ്രതികരിച്ചു.
ഇത്തരം അസംബന്ധങ്ങള്‍ പരസ്യമായി പറയാന്‍ സൗകര്യം ഒരുക്കുന്ന ഭരണകൂടമാണ് ഇപ്പോൾ ഭരിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്കും ഒരുപോലെ നാണക്കേടാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.