ചായ,കാപ്പിയെന്നൊക്കെയുള്ള ശബ്ദമുഖരിതമായയന്തരിക്ഷം. താനുണര്‍ന്നു കിടക്കയായിരുന്നു. സ്ഥലമെത്തി ,അനന്തന്‍ പളളികൊള്ളുന്ന പന്മാനഭന്‍റെമണ്ണില്‍ ട്രെയിനെന്ന മഹാസര്‍പ്പം സ്വല്‍പ്പനേരംനിര്‍ത്തി വിണ്ടുമതിന്‍റെ , പ്രയാണമാരംഭിച്ചു. അടുത്തുകണ്ടയൊരു ഓട്ടോയില്‍ കയറി, തന്‍റെ മുഷിഞ്ഞ തോള്‍ സഞ്ചിയില്‍നിന്നും 25 വര്‍ഷം ഭദ്രമായി സുക്ഷിച്ചവച്ച ആ കലാസ്സില്‍ നോക്കി സ്ഥലപ്പേരുപറഞ്ഞുകൊടുത്തു "സ്നേഹവീട്" ഒരിക്കല്‍ക്കൂടി സ്ഥലവും ,പേരുംപറഞ്ഞുറപ്പുവരുത്തി ഓട്ടോക്കാരന്‍പറഞ്ഞു ചേച്ചി പേടിക്കണ്ട, ഞാനവിടെതന്നെ ഇറക്കിതരും.
അവനില്‍നിന്നു ശ്രദ്ധതിരിക്കനായി ഉറക്കംനടിച്ചു. ഓടിയും,കിതച്ചും വണ്ടിയൊരു വലിയമതില്‍കെട്ടിനു മുന്നില്‍നിറുത്തി. ചേച്ചി സ്ഥലമായി ഇറങ്ങിക്കോ. അവനുകുലികൊടുത്ത്, മെല്ലെ ഗേററ് തളളിത്തുറന്ന്‍ വാച്ചറോട് അനുമതിവാങ്ങി നടപ്പാതയിലൂടെ മെല്ലെ നടക്കുവാന്‍തുടങ്ങി. നടപ്പാതയുടെ ഇരുവശവും അരളിയും പാലയും, ചുവപ്പും വെളളയുമിടതൂര്‍ന്ന്‍, ഏതുകാഴ്ചക്കാരിലും കൗതുകമുണര്‍ത്തും. രണ്ടടി നടന്നപ്പോള്‍ അതാ വലിയൊരു ക്രൂശിതരൂപം. സ്വന്തം ജിവന്‍പോലും താന്‍ സ്നേഹിക്കുന്നവര്‍ക്കായി മൂന്നാണിയില്‍ പിടഞ്ഞുതീര്‍ത്തയാ പുണ്യാത്മാവിനെ ശിരസ്സുനമിച്ച് വിണ്ടും നടക്കുവാന്‍തുടങ്ങി. തുവെളള പഞ്ചാരമണ്ണില്‍ അങ്ങിങ്ങായി കറുത്ത കരിമണലുകള്‍, ഉദയസൂര്യന്‍റെ പ്രഭയായല്‍ മിന്നിതിളങ്ങുന്നു. ഹ്യദയംമന്ത്രിച്ചു, മനോഹരം.. വിണ്ടും രണ്ടടിവച്ചപ്പോള്‍ വെളളരിപ്രാവുകള്‍, കൊക്കും,മെയ്യുമുരുമ്മി തടവി തന്‍റെയിണയോട് പ്രേമപരവശയാകയാണ്. മനസ്സൊന്ന് പുറകോട്ട്പോയി...!!
തന്‍റെ ചാച്ചനുമനജത്തിമാരും, പിന്നെയൊരു അനുജനുമടങ്ങുന്ന തന്‍റെ കൊച്ചുവിട്. വീടെന്നുപറയാമോ?? അറിയില്ല, "കൂര"യെന്നാണ് ഏററവും യോജിക്കുക. തെക്കേലെ പണക്കാരനില്‍പണക്കരനായ മുതലാളി. ആയിടവകയിലെ കുഴിവെട്ടുകാരന്‍ ഔതക്ക് ദാനമായികൊടുത്ത മൂന്നു സെന്ററിലാണ് തന്‍റെ സ്നേഹപറുദീസ.. അമ്മച്ചി നേരത്തതന്നെ ഞങ്ങള്‍ക്ക് വിടൊരുക്കാനായി പോയിയെന്നാണ് ചാച്ചനേപ്പോഴും പറയാറുള്ളത്. മാത്തച്ചന്‍ മുതലാളിയുടെ ഒരേയൊരുമകന്‍ ബെന്നിച്ചന്‍, തന്‍റെ കളിക്കുട്ടുകാരന്‍. ബെന്നിച്ചന്‍ തന്നെക്കാള്‍ മൂന്നോനാലോ വയസ്സിനുമൂപ്പ്. തനിക്കെല്ലാമവനാണ്, അവന്‍റെയമ്മയായ ശോശമ്മച്ചിക്കും തന്നെവലിയ ഇഷ്ടമാണ്. പളളിക്കൂടമില്ലാത്ത ദിവസങ്ങള്‍ മിക്കതും ബെന്നിച്ചന്‍റെ വീട്ടിലാണ് ചിലവയിക്കുക . ബെന്നിച്ചന്‍റെ വിരളില്‍തുങ്ങിയെ, പള്ളിക്കൂടത്തിലും, പളളിയിലുമൊക്കെ പോകാറുള്ളു.
ആ യാത്രകളില്‍ , താമരക്കുളത്തിലെ, താമരയും, നെല്ലിക്കയും ചാബങ്ങയുമെല്ലാം തനിക്കവന്‍ സമ്മാനിക്കുമായിരുന്നു. കാലം തന്നില്‍ മിനുക്കുപണിയേകി പ്രക്യതി തന്നെപുഷ്പണിയാക്കിയൊരു വലിയ പെണ്ണായിയെന്നബോധം കാലവും,മനുഷ്യരും ചാര്‍ത്തിതന്നു. നീനിന്നെ സൂക്ഷിക്കണമെന്ന മന്ത്രണങ്ങള്‍മാത്രം കാതുകളില്‍. ഇനിയവനെ കാണാതെയിരിക്കണം, കഴിയുന്നതുമവനില്‍നിന്ന് അകന്നുമാറിയവനെ കാണതെ പാത്തും,പതുങ്ങിയും കാലംകടന്നു. ഒരുനാള്‍ പളളികഴിഞ്ഞ് റബ്ബര്‍തോട്ടത്തിലെ ഒറ്റയടിപ്പാതയില്‍ ഇതാ വഴിയടച്ചവന്‍, തന്‍റെ കളിക്കുട്ടുകാരന്‍..... തന്‍റെ കാലുകളുടെ ചലനശേഷിനഷ്ടപ്പെട്ടു.... അവനലറുകയായിരുന്നു.... എടി നീയെന്തിന് എന്നെയവഗണിക്കുന്നു, പറയടി... അതൊരു അലര്‍ച്ചയും ഗര്‍ജ്ജനവുമായിരുന്നു.. പകച്ചുനില്‍ക്കുന്ന തന്നെ ഇരുകൈകള്‍കൊണ്ട് ചേര്‍ത്തണച്ചു കവിളുകളിലമര്‍ത്തിയൊരുമ്മനല്‍കി തന്നോടായ്പറഞ്ഞു, "ബെന്നിച്ചന്‍റെപെണ്ണ് കുഴിവെട്ടുകാരന്‍ ഔതയുടെ ആലിസെന്ന നീയാണ്".. സത്യം ഈ കുരിശടിലെ മാതാവാണെ സത്യം... ഇതുപറഞ്ഞ് ബെന്നിച്ചന്‍ ഓടിയകന്നു.. താന്‍ ഒരിക്കലും ബെന്നിച്ചനെ തിരക്കിയിട്ടില്ല. ആശകളെല്ലാം ഉളളിലൊതുക്കി ജിവിച്ചു. എല്ലാ പരിമിതികളുമറിയാവുന്ന താനൊരിക്കലും വെളളവും,വളവും നല്‍കിയിട്ടില്ല. കാലം മലവെളളംപോലെ ഒഴുകിക്കൊണ്ടിരുന്നു...
പ്രീഡിഗ്രി നല്ലമാര്‍ക്കോടെ പാസായി, ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒരുദിവസം പ്യുണ്‍ വന്നറിയിച്ചു, ആലിസ് ഓഫീസ് റൂമിലോട്ട് ചെല്ലാന്‍. ഓടികിതച്ചവിടെയെത്തിയപ്പോള്‍ തെക്കലെ ബീരാനിക്ക സാറുമ്മാരോട് എന്തെല്ലാമോ പറയുന്നു. തന്നെ കണ്ടതും അവരിലൊരു സ്ഥായിഭാവം. തന്നെ കണ്ടപാടെ ബീരാനിക്ക, മോളെ വരൂയെന്നു പറഞ്ഞുനടന്നു, താനും അനുഗമിച്ചു. ചെന്നെത്തിയത് ആശുപത്രിയില്‍. വരാന്തകടന്നു അത്യാഹിതവിഭാഗത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ഇക്കപറഞ്ഞു ഔതക്ക് തീരെസുഖമില്ല. എന്ന് കരുതി പേടിക്കാനൊന്നുമില്ല. താനൊരു പാവകണക്കെ നില്‍ക്കുബോള്‍ ഡ്യൂട്ടി സിസ്റ്റര്‍ വിളിച്ചു ചോദിച്ചു, ഔതയുടെ ആരെങ്കിലും പുറത്തുണ്ടോ? ആരാണ് ആലീസ്? താന്‍ സിസ്റ്റന്‍റെ അടുത്തെത്തി. സിസ്റ്ററിനൊപ്പം താനും മരണത്തെ ജയിക്കുകയും, മരണം വരിക്കുകയും ചെയ്യുന്നയാമുറിയില്‍ വിറങ്ങലിച്ച മനസുമായെത്തി. പാതിയടഞ്ഞമിഴിയാലെന്നെ പ്രതിക്ഷിച്ചിരുന്ന ചാച്ചന്‍ പതുക്കെ മിഴിയുയര്‍ത്തി, വിറയുന്ന ചുണ്ടുകളാല്‍ എന്നോട് പറഞ്ഞു താഴെയുളളവരെ നിന്‍റെ കയ്യിലേല്‍പ്പിക്കുകയാണ് അവരെ നന്നായ് നോക്കണം, മാനം വില്‍ക്കണ്ടയവസ്ഥവന്നാല്‍ നീ താഴെയുളള പെണ്‍മക്കളെയും കുടിവേണം ചാച്ചനും, അമ്മച്ചിയും നിങ്ങള്‍ക്കായ് ഒരുക്കുന്ന വീട്ടിലെത്താന്‍. കുഴിവെട്ടുകാരന്‍ ഔതയുടെമക്കള്‍ പിഴക്കരുത്. ഇതുപറഞ്ഞാ കണ്ണുകളുടെ ചലനംനിലച്ചു. ചുണ്ടൊരുവശത്തേക്ക് കോടി. പിന്നെയൊരു അലര്‍ച്ചയായിരുന്നു..
ചാച്ചനെ അവസാനമായ് കാണാന്‍വന്ന ജനം പറയുന്നത് കാതുകളില്‍ മുഴങ്ങി, അന്യര്‍ക്കുവേണ്ടി കുഴിവെട്ടുന്നയൌത അവസാനം സ്വന്തമായ് വെട്ടിയ കുഴിയില്‍, എന്തൊരുവിധിയിത്.. മറ്റൊരാള്‍ക്കായ് കുഴിവെട്ടി, മണ്ണുകോരി മിനുസപ്പെട്ടുത്തനായി കുഴിയിലിറങ്ങിയതാണ് ഔത. വിധിയൊരു മൂര്‍ക്കന്‍ പാമ്പിന്‍റെ രുപത്തില്‍ അവന്‍റെ ജിവന്‍ അപഹരിച്ചു. പാവം കുട്ടികള്‍, അവരെന്ത് ചെയ്യും?. വന്നവരും, ബന്ധുക്കളുമൊക്കെയോരോ ഉപദേശം നല്‍കിപിരിഞ്ഞു. ബീരാനിക്കമാത്രം പറഞ്ഞു, ഈ സമയം പതറരുത്.. ഇക്കയുടെയൊരു ബന്ദു, ഗള്‍ഫിലുണ്ട്. അയാള്‍ മുഖാന്തിരമൊരു വിസ തരപ്പെടുത്താനിക്ക ശ്രമിച്ചു. അങ്ങനെ വിസവന്നു "ഹൌസ് മെയിട്". എല്ലാത്തിനും സമ്മതം. ഇക്ക പ്രായമാകാത്തയെനിക്കു അവിഹിതമായി പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. ദൈവക്യപയാലെല്ലാം പെട്ടന്നായിരുന്നു. അങ്ങനെ കറുത്ത പൊന്നിന്‍റെ നാട്ടിലെത്തി. അദ്യം കുറെ ബുദ്ധിമുട്ടി, പിന്നെയതൊരു ശീലമായി. ചാച്ചന്‍റെ വാക്കുകള്‍ ഹൃദയത്തെ കരിങ്കല്ലാക്കി, താഴെയുള്ളവരെ പഠിപ്പിച്ചു. അറബി പൊന്നിന്‍റെ നാട്ടില്‍ പടപൊരുതി.
ശരീരം കാംഷിക്കുന്നവരോടും മാംസകൊതിപുണ്ട അറബികളോടുമൊക്കെ പൊരുതി.. ആഴ്ച, മാസത്തിന് വഴിമാറി മാസം,വര്‍ഷങ്ങളായി പിന്നെ യുഗങ്ങളായി... ഗള്‍ഫില്‍ നില്‍ക്കുവാനുള്ള രേഖകളുമായും, പിന്നെയില്ലാതയും നീണ്ട 25 വര്‍ഷമവര്‍ക്കായി തന്‍റെ ജിവിതംഹോമിച്ചു. അനുജത്തിമാര്‍ തന്നെപ്പോലെ പഠിക്കാന്‍ മിടുക്കരായതിനാല്‍ പഠിപ്പിച്ചു നല്ലജോലിയും കിട്ടി. അങ്ങനെയവരുടെ വിവാഹവും നടത്തികൊടുത്തു. ചാച്ചന്‍ അവസാനം പറഞ്ഞതുപോലെ കുഴിവെട്ടുകാരന്‍ ഔതയുടെ കുടുംബം പിഴക്കാതെ നോക്കണ്ടേ. ഇളയവന്‍ സണ്ണിക്കുട്ടിയും ഡിഗ്രികള്‍ വാങ്ങികുട്ടി.
പഠിക്കാന്‍ സമര്‍ത്ഥനായതുകൊണ്ടും, കുഴിവെട്ടുകാരന്‍ ഔതയുടെ മകന്നെനിലയിലും പഠിച്ച കോളേജില്‍ ഒരു വേക്കന്‍സിയുണ്ടായിരുന്നു, പക്ഷെ മാനേജ്മെന്റിനു അഞ്ചുലക്ഷം കെട്ടിവെക്കണം. അവനൊരുപാട് ആശിച്ചുപോയി എന്തുചെയ്യും. ഹൌസ് മെയിടായ തനിക്ക് ഇത്രവലിയതുകയുണ്ടാക്കാന്‍ എന്തുചെയ്യാനാക്കും. ഒടുവില്‍ നല്ലവനായ ദൈവമൊരു വഴിതുറന്നു. അറബിയുടെ മാമക്ക് കിഡ്നി വേണമെത്ര. ഒട്ടുമാലോചിച്ചില്ല, സമ്മതംമൂളി. ആശുപത്രയിലെ നടപടിക്രമങ്ങകള്‍ കഴിഞ്ഞു.അങ്ങനെ സണ്ണിക്കുട്ടിക്ക് ജോലിയും സ്ഥിരപ്പെടുത്തി. വിവാഹവുമതേ കോളേജിലെ ജോലിക്കാരി. ചാച്ചന്‍റെ ആഗ്രഹപ്രകാരമെല്ലാം നടന്നു.
ഈയിടെ ഒന്നിനുംവയ്യ തളര്‍ച്ച, ചുമ, തലകറക്കം ഒന്നൊഴികെയൊന്നായ് അസുഖങ്ങളുടെ ഘോഷയാത്ര. ഒടുവില്‍, കറുത്തപൊന്നിന്‍റെ മണ്ണിനോട് യാത്രപറഞ്ഞു സ്വന്തംനാട്ടിലെത്തി. അദ്യമനുജത്തിമാരുടെ വീട്ടില്‍. അവര്‍ക്കിന്ന് കുടുംബം കുട്ടികള്‍ താന്‍ അതികപറ്റായി. രണ്ടു അനജത്തിമാരുടെ വിട്ടിലും മാറിമാറിനിന്നു. നിവര്‍ത്തിയില്ലെന്നുകണ്ടപ്പോള്‍, അനിയന്‍ സണ്ണിക്കുട്ടിയുടെ വീട്ടില്‍. പുമുഖത്തിരുന്നൊന്നു ചുമ്മച്ചു, നാത്തൂന്‍ ഓടിവന്നു, നിങ്ങളെ പോലുളളവര്‍ക്ക് ഇരിപ്പടമിവിടെയല്ലയെന്നു പറഞ്ഞു, തന്നെ കുട്ടിക്കൊണ്ടുപോയി തേങ്ങ സുക്ഷിക്കുന്നമുറി തുറന്നുതന്നതിലാക്കി. മനസ്സ് തേങ്ങിയോ?. ഇല്ല. ചാച്ചനിതാ ചിരിച്ചു മുന്നില്‍ നില്‍ക്കുന്നു. രാത്രിക്ക് കനംവെയ്ക്കാന്‍ കാത്തിരുന്നു. പതുക്കെ ഗേററ് തുറന്നു ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു..
സ്നേഹവീട്ടിലെ പള്ളിയുടെ മണിയൊച്ച മനസ്സിന്‍റെ ചിന്തകളെ അടര്‍ത്തിമാററി. ചേച്ചിയെന്ന വിളിനോക്കിയപ്പോള്‍ വെള്ളവസ്ത്രത്തില്‍ ക്രൂശിതന്‍റെ രൂപം ധരിച്ചയൊരുയുവതി. അവരുടെ ഓഫീസ് റൂമിലെത്തി. ആരുമില്ലാത്തയാളുകളെ മാത്രമേ ഇവിടെയെടുക്കുകയുള്ളു, എന്നുപറഞ്ഞൊരു ഫോം തന്നു. ഫോമിലെയൊരുകോളം പൂരിപ്പിച്ചു ആരും ഇല്ല.. ബോഡി മെഡിക്കല്‍ കോളേജിനു നല്‍കണം. ഒക്കെ സമ്മത്തിച്ച് ഒപ്പിട്ടുനല്‍കി.. മുഷിഞ്ഞ തോള്‍ സഞ്ചിയുമായി തനിച്ചുപോകാന്‍ തുനിയവെയാ സിസ്റ്റെര്‍, വിളിച്ചുപറഞ്ഞു, ഇവിടത്തെ വലിയ വികാരിയച്ചനെ കണ്ടിട്ടുവേണം മുറിയില്‍ പോകുവാന്‍. വീണ്ടുമാബഞ്ചില്‍ ഇരിക്കുബോളൊരു പാഥസ്പന്ദനം, ഭുമിക്ക് നോവുംപോലെയുള്ളയാ കാലടിയൊച്ച തനിക്കേറെപരിചിതം പോലെ. അടുത്തടുത്തുവന്നയാ സ്പന്ദനത്തിന്‍റെയുടമയെ, ആരാണെന്നറിയാന്‍ മുഖത്തിലേക്ക് നോക്കിയപ്പോള്‍ കണ്ണുമങ്ങി,ശരീരമാടിയുലഞ്ഞു. മനസ്സ് പെരുമ്പറകൊട്ടിതളര്‍ന്ന്‍, താനാ കാല്‍ചുവട്ടില്‍ വീണു. ആ വിഴ്ചയിലും കാതില്‍ ആസ്വരം കേട്ടുകൊണ്ടെയിരുന്നു. "സ്വര്‍ഗ്ഗത്തിലും, ഭുമിയിലും കുഴിവെട്ടുകാരന്‍ ഔതയുടെ മകള്‍ ആലീസാണ്, എന്‍റെ പെണ്ണ്".. അബോധാവസ്തയിലും തനിക്ക് ഭാരമേറുന്നതുപോലെ തോന്നി..!!!