ബംഗളുരു: ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും കർണാടകയിൽ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതിനെയും ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെതും ന്യായീകരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. കർണാടകയിലെ ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നെന്നും ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നില്ലെങ്കിൽ അത് കർണാടകത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കു വിരുദ്ധമാകുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ കോണ്‍ഗ്രസിനു സർക്കാരുണ്ടാക്കാൻ അവസരം നൽകിയില്ലെന്ന വാദങ്ങൾ അമിത് ഷാ തള്ളിക്കളഞ്ഞു. ഈ സംസ്ഥാനങ്ങളിൽ ബിജെപിയാണ് ആദ്യം സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചതെന്നും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ഗവർണർ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും അമിത് ഷാ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ന്യായീകരിച്ചു.
ബിജെപിയെ പിന്നിലാക്കിയതിൽ കോണ്‍ഗ്രസ് മാത്രമാണ് ആഹ്ളാദിക്കുന്നതെന്നും കർണാടകയിലെ ജനങ്ങൾ സന്തോഷിക്കുന്നില്ലെന്നും പറഞ്ഞ അമിത് ഷാ, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടിംഗ് മെഷീനുകൾ തുടങ്ങിയവയിൽ കോണ്‍ഗ്രസ് വിശ്വസിച്ചു തുടങ്ങിയെന്നും പരിഹസിച്ചു. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.