ബാംഗ്ലൂര്‍ : കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള പോരുമുറുകുന്നതിനിടെ പുറത്ത് ഇന്ത്യ ടുഡേ – കർവി അഭിപ്രായസർവേ ഫലങ്ങൾ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത് .
ഒരു മാസം മുന്‍പ് തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ കർണാടകയിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സർവേ പറയുന്നത്.
225 അംഗസഭയിൽ 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. 112 സീറ്റുകളാണ് അധികാരമേറ്റെടുക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും അധികാരത്തിൽ എത്തില്ലെന്ന് സർവേ വ്യക്തമാക്കുന്നു.
90 – 101 സീറ്റുകളാണ് കോൺഗ്രസിനു ലഭിക്കുകയെന്നാണു പ്രവചനം. ബിജെപിക്ക് 78 – 86 സീറ്റുകളാകും ലഭിക്കുകയെന്നും സർവേയിൽ പറയുന്നു. എച്ച്.ഡി.ദേവെ ഗൗഡയുടെ ജനതാദൾ സെക്കുലറായിരിക്കും കിങ് മേക്കർ. 34 – 43 സീറ്റുകളാണ് ജെഡിഎസ് – ബിഎസ്പി സഖ്യത്തിനു കിട്ടുകയെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിനു 37 ശതമാവും ബിജെപിക്ക് 35 ശതമാനവും ജെഡിഎസ് – ബിഎസ്പിക്ക് 19 ശതമാനവും വോട്ടുകളാണു ലഭിക്കുക. കർണാടകയില്‍ കോൺഗ്രസിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ശതമാനത്തൽ കുറവുവരുമ്പോൾ ബിജെപിക്കു നേട്ടമുണ്ടാകും. നിലവിൽ കോൺഗ്രസിന് 122 ഉം ബിജെപിക്ക് 43 ഉം ജെഡിഎസിന് 29 ഉം സീറ്റുകളാണുള്ളത്.
അതേസമയം രണ്ടു കാര്യങ്ങളില്‍ ഈ സര്‍വ്വേ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു . ഒന്ന് , ബിജെപി അനുഭാവികളായ ഇന്ത്യാ ഇന്ത്യ ടുഡേ തയ്യാറാക്കിയ സര്‍വ്വേയില്‍ പോലും കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്ന് പറയുന്നത്.
അതായത് സാധാരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സര്‍വ്വേ തന്ത്രം പ്രയോഗിക്കുക പതിവാണ്. അതിലൊന്നാണോ ഇതെന്ന സംശയം പോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടുപോലും കോണ്‍ഗ്രസിന് ലീഡ് ലഭിക്കുന്നതാണ് സര്‍വ്വേ എങ്കില്‍ അത് കോണ്‍ഗ്രസ് മുന്നേറ്റം എതിരാളികള്‍ പോലും അംഗീകരിക്കുന്നതിനു തെളിവാണ്.
രണ്ട് , ഒരു മാസം മുൻപു നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണിപ്പോൾ പുറത്തുവന്നത് എന്നതാണ് . ഈ സര്‍വ്വേ പൂര്‍ണ്ണമായി ശരിയെങ്കില്‍ കൂടി അത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ് . കാരണം കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ മുന്‍തൂക്കം നേടിയത്.
ബിജെപി ക്യാമ്പുകള്‍ പിന്നോട്ട് പോകുകയും ചെയ്തു. ഈ സര്‍വ്വേ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണ് പറയുന്നതെങ്കില്‍ അത് കവര്‍ ചെയ്യാനുള്ള മുന്നേറ്റം കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആത്മ വിശ്വാസം.
കോണ്‍ഗ്രസിന്‍റെ നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി നടത്തുന്ന തന്ത്രങ്ങള്‍ ഓരോന്നും പരാജയപ്പെടുന്നത് ജനവികാരം മനസിലാക്കിയാണ് എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ബാക്കിയൊക്കെ കാത്തിരുന്നു കാണേണ്ടതാണ്.