ബംഗളൂരു: ബലാത്സംഗക്കേസില്‍ മാണ്ഡ്യയിലെ വിവാദ ആള്‍ദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കര്‍ണാടക പൊലീസ്. ഭര്‍ത്താവിന്‍റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച് ദിവസം മുമ്ബാണ് പരാതി നല്‍കിയത്. മാണ്ഡ്യ പാണ്ഡവപുരയിലെ ത്രിധമ ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം വിദ്യഹംസ ഭാരതിക്കെതിരെയാണ് പരാതി. ആട്ടവും പാട്ടും നിറഞ്ഞ ആശ്രമരീതികള്‍ കൊണ്ട് വ്യത്യസ്തനാണ് വിദ്യഹംസ.
കടം തീര്‍ക്കാന്‍ വിദ്യഹംസയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവ് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. മൈസൂരു കുവെംപു നഗര്‍ പൊലീസിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ. ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു യുവതിയുടെ ഭര്‍ത്താവിന്.കടം തീര്‍ക്കാന്‍ പോംവഴികളന്വേഷിച്ച ഭര്‍ത്താവ് ഒടുവില്‍ വിദ്യഹംസ സ്വാമിയുടെ പേര് പറഞ്ഞു. അദ്ദേഹത്തെ കണ്ടാല്‍ എല്ലാ പ്രശ്നവും തീരുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആശ്രമത്തിലെത്തി കാണാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനും ഭര്‍ത്താവ് സ്വാമിയെ കാണാന്‍ ചെല്ലാന്‍ നിര്‍ബന്ധം പിടിച്ചു. യുവതി പോയില്ല.സെപ്തംബര്‍ നാലിന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവങ്ങളുടെ തുടക്കം. കാളിങ് ബെല്‍ അടിച്ചത് ഭര്‍ത്താവ് ആണെന്ന് കരുതി യുവതി വാതില്‍ തുറന്നു. ഭര്‍ത്താവുണ്ടായിരുന്നു. ഒപ്പം സ്വാമി വിദ്യഹംസയുടെ അയാളുടെ നാല് അനുയായികളും. വാതില്‍ തുറന്നയുടന്‍ വിദ്യഹംസ യുവതിയെ തളളിയിട്ടു. മുടി കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.
കിടപ്പുമുറിയില്‍ കയറി വസ്ത്രങ്ങള്‍ വലിച്ചുകീറി. ഈ സമയമെല്ലാം സ്വാമിയെ ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു .മര്‍ദിച്ച് അവശയാക്കിയ ശേഷം തന്‍റെ വസ്ത്രങ്ങള്‍ കത്തിച്ചുവെന്ന് യുവതി പറയുന്നു. തുണിപോലുമില്ലാതെ അയല്‍പ്പക്കത്തേക്ക് യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഭര്‍ത്താവും സ്വാമിയുടെ അനുയായികളും ചേര്‍ന്ന് ബലമായി പിടിച്ച് തന്നെ ഒരു കാറില്‍ കയറ്റി. വിദ്യഹംസയും അതിലുണ്ടായിരുന്നു. സ്വാമിക്ക് വഴങ്ങിക്കൊടുക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
വാഹനത്തില്‍ വച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ സഹോദരിയുടെ വീട്ടില്‍ ഇറക്കിവിട്ടെന്നാണ് പരാതി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അറിയിക്കാന്‍ മൂന്ന് ദിവസം നല്‍കി.ഭയന്ന യുവതി പിറ്റേദിവസം, അതായത് സെപ്തംബര്‍ അഞ്ചിന് തന്നെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസെടുക്കാന്‍ തയ്യാറായത് സെപ്തംബര്‍ ആറിന്. ഇതുവരെ സ്വാമിയെയും യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റുചെയ്തിട്ടില്ല.
പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റുളളൂവെന്ന് പൊലീസ് ഇപ്പോഴും പറയുന്ന വാദം. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്കുളള അടുത്ത ബന്ധമാണ് പിന്നിലെന്ന് ആക്ഷേപമുണ്ട്. അതെ സമയം മനപ്പൂര്‍വം അറസ്റ്റ് വൈകിപ്പിക്കുന്നില്ലെന്നും വൈദ്യപരിശോധന പൂര്‍ത്തിയായാല്‍ നടപടിയെടുക്കുമെന്നും മൈസൂരു പൊലീസ് കമ്മീഷണര്‍ സുബ്രമണ്യ വ്യക്തമാക്കുന്നു.