മുംബൈ : മുംബൈ സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ കസബിനെ തൂക്കിലേറ്റാന്‍ മുംബൈ ആര്‍തര്‍ ജയിലില്‍ നിന്നും പുണെ യര്‍വാദ ജയിലിലെത്തിച്ചത് അതീവ രഹസ്യമായിട്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍ . 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനാണ് കസബ്.
ഫോഴ്‌സ് വണ്‍ കമാന്‍ഡോ സംഘത്തിന്‍റെ സുരക്ഷയില്‍ മുംബൈ- പുണെ എക്‌സ്പ്രസ് വേയിലൂടെ ശ്വാസമടക്കിപ്പിടിച്ചായിരുന്നു യാത്ര. കസബിനെ യര്‍വാദ ജയിലില്‍ എത്തിച്ചുവെന്ന വിവരം കൈമാറാന്‍ ഉപയോഗിച്ചത് 'പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്' എന്ന കോഡ്.
ആര്‍തര്‍ റോഡ് ജയിലിലെ തന്റെ സെല്ലില്‍ നിന്നും ഇറക്കി പോലീസ് വാഹനത്തില്‍ കയറ്റുന്ന സമയത്ത് ഭീകരന്‍ മുഖംമൂടി ധരിച്ച നിലയിലായിരുന്നു. തൂക്കിലേറ്റാന്‍ യെര്‍വാദ ജയിലിലേക്ക് കൊണ്ടുപോകുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഏഴു ദിവസം മുമ്പ് വന്ന മരണ വാറന്റ് കസബിനെ കാത്ത് കിടക്കുന്നുണ്ടായിരുന്നു.
മൂന്നു മണിക്കൂര്‍ നീണ്ട യാത്രയില്‍ കസബ് ഒരു വാക്കുപോലും പറയുകയുണ്ടായില്ല. വെളുപ്പിന് മൂന്ന് മണിക്ക് യര്‍വാദ ജയില്‍ അധികൃതര്‍ക്ക് കൈമാറിയപ്പോള്‍ പോലും കസബിന്റെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായിരുന്നില്ലെന്നും സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
കസബിനെ ഇരുത്തിയ വാഹനത്തിനൊപ്പം പോലീസിന്റെ അത്യാധുനിക ആയുധങ്ങള്‍ വഹിക്കുന്ന ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘവുമുണ്ടായിരുന്നു. മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ സഞ്ചരിക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ മഹാരാഷ്ട്ര റിസര്‍വ് പോലീസ് ഫോഴ്സ് സംഘം കുറച്ച് പിന്നിലായാണ് വന്നിരുന്നത്.
വധശിക്ഷ നടപ്പാക്കാനായി 2012 നവംബര്‍ 20ന് രാത്രിയിലാണ് കസബിനെ പൂണെ യര്‍വാദ ജയിലിലേക്ക് മാറ്റിയത്. അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീലിനും ഏതാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു രഹസ്യ നീക്കത്തെപ്പറ്റി അറിയാമായിരുന്നത്. 'പാഴ്സല്‍ റീച്ച്ഡ് ഫോക്സ്' എന്നത് നടപടിയില്‍ ഉപയോഗിച്ച ഏഴ് കോഡ് വാക്കുകളില്‍ ഒന്ന് മാത്രമായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
രണ്ട് ഹാന്‍ഡ്സെറ്റുകള്‍ ഒഴികെ, എല്ലാ ഉദ്യോഗസ്ഥരുടെയും മറ്റ് പോലീസുകാരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് ഒരു ബാഗില്‍ സൂക്ഷിച്ചു. അടുത്ത ദിവസം, നവംബര്‍ 21ന് തങ്ങളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കസബിനെ തൂക്കിലേറ്റിയ വിവരം ലോകം അറിഞ്ഞിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.