പ്രതികരണ തൊഴിലാളികളൊക്കെ ഓഖി കൊടുങ്കാറ്റിൽ പറന്നുപോയോ? മമ്മുട്ടിക്കക്ക് സഹോദരനെ നാട്ടുകാർ തല്ലിക്കൊന്നതിന്റെ വിഷമം മാറിക്കാണില്ല , അല്ലേ ? ആഷിഖ് അബുവിന്റെ അണ്ണാക്കിൽ എന്താ പിണ്ണാക്ക് തിരുകിക്കയറ്റിയോ ? അതോ പാർട്ടിക്കാർ പറഞ്ഞോ അങ്ങനെ ചുമ്മാ ഒന്നും പ്രതികരിക്കേണ്ട എന്ന് ?
സ്ത്രീ വിമോചന പ്രസ്ഥാനക്കാർ ഒക്കെ ഇവിടെ ചക്കക്കുരു വറുക്കുകയാണോ ? നിപിന്‍ നാരായണന്റെ പേനയിലെ മഷി വറ്റിയോ ? നിർഭയയാൽ വളർന്നു പന്തലിച്ചു ഇന്ത്യയെ നശിപ്പിക്കുവാൻ കൂട്ട് നിന്ന ആം ആദ്മികൾ രാഷ്ട്രീയ വനവാസത്തിലാണോ ?
' മോളേ ' എന്ന് വിളിച്ചാൽ എല്ലാം ആയോ സാറാ ടീച്ചറേ? ജിഷയുടെ പെരുമ്പാവൂരിലേക്ക് കറുത്ത ബാഡ്ജുമായി പോയി ഭരണം സുന്ദരമായി കൈക്കലാക്കിയ ഇടതുപക്ഷക്കാർ ഒക്കെ തിമിരബാധിതരായോ ? പരസ്പരം ചെളിവാരിയെറിഞ്ഞു രസം കണ്ടെത്തുന്ന സുന്നി മുജാഹിദ് ജമാ അത് സുഡാപ്പി സംഘടനക്കാർ ഒക്കെ ചന്ദനക്കുടത്തിന് പോയോ ?
നിർഭയ കാമുകനുമൊത്ത് അർദ്ധരാത്രിയിൽ സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു കാപാലികരുടെ പീഡനത്തിനും അക്രമത്തിനും ഇടയായത് . അലമുറയിട്ട് കരഞ്ഞാലും അയൽവക്കക്കാർ വരെ തിരിഞ്ഞുനോക്കാത്ത ഒരു സെറ്റപ്പിലാണ് ജിഷയെ പീഡിപ്പിച്ചതും വലിച്ചു കീറിയതും .
അവർക്കൊക്കെ ഒരു ബലാൽസംഘമൊക്കെ താങ്ങുവാനുള്ള കെൽപ്പുണ്ടായിരുന്നു . ഇവിടെ അതല്ല കഥ .വെറും എട്ടുവയസുള്ള ഒരു കുരുന്നിനെ പിച്ചി ചീന്തുകയായിരുന്നു !!! . എന്തായിരുന്നു അവരുടെ ഉദ്ദേശം ? എന്ത് സുഖമാണ് അവർക്ക് കിട്ടിക്കാണുക ?
500 കിലോ മീറ്റർ വണ്ടിയോടിച്ചുവന്നുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുവാൻ എന്തായിരിക്കും മനോനില ? മരണത്തിന്റെ മുൻപായി അവസാന കരച്ചിൽ കേട്ടുകൊണ്ട് ഒന്നുകൂടി ബലാൽസംഗം ചെയ്തപ്പോൾ എന്തായിരിക്കും അയാൾ അനുഭവിച്ച മാനസിക ഉല്ലാസം ?
റിട്ടയർഡ് ഉദ്യോഗസ്ഥനായ സഞ്ചി റാം , സ്വന്തം മകനായ വിശാൽ ജാംഗോത്രയും പ്രായപൂർത്തിയാകാത്ത മരുമകനും ചേർന്നാണ് കുട്ടിയെ കാട്ടിൽ നിന്നും തട്ടിക്കൊണ്ടുവന്നത് .
പതിവായി കുതിരയെ മേക്കാൻ വരുന്ന കുട്ടിയെ തട്ടിക്കൊണ്ടുവരുവാൻ മരുമകനോട് അമ്മാവൻ പറഞ്ഞപ്പോൾ മരുമകൻ ഒരു കൂട്ടുകാരനെയും കൂട്ടി കുട്ടിയെ മർദ്ദിച്ചവശയാക്കി കാട്ടിലിട്ട് ബലാൽസംഗം ചെയ്തു .
പിന്നീട് അമ്പലത്തിലെ പ്രാർത്ഥന മുറിയിൽ മേശക്കടിയിൽ കിടത്തി . അതുകഴിഞ്ഞു പിറ്റേദിവസം സ്‌പെഷ്യൽ പോലീസ് ഓഫീസറായ ദീപക് ഖജൂരിയ്യ കുട്ടിക്ക് മയക്കുഗുളികൾ കൊടുത്തുകൊണ്ട് ബലാൽസംഘം ചെയ്തു .
ഇത് കഴിഞ്ഞു സഞ്ചിറാമിന്റെ മരുമകൻ സഞ്ചിറാമിന്റെ മകനായ വിശാൽ ജാംഗോത്രയെ മീററ്റിൽ നിന്നും ഫോൺ വിളിച്ചു വരുത്തി . ഒരു ഇളംകുട്ടിയെ വേണമെങ്കിൽ ഇപ്പോൾ തന്നെ അമ്പലത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടു .
ഒരു നാൾ കഴിഞ്ഞു മീററ്റിൽ നിന്നും വിശാലും എത്തി . ഇതിന്നിടയിൽ കുട്ടിയെ കാണ്മാനില്ല എന്ന പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു . അക്കൂട്ടത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസറായ ദീപക് ഖജൂരിയ്യയും ഉണ്ടായിരുന്നു .
അന്വേഷണം ത്വരിതഗതിയിൽ ആരംഭിച്ചപ്പോൾ സഞ്ചിറാം കുട്ടിയെക്കൊന്ന് കാട്ടിൽ തള്ളുവാൻ ആവശ്യപ്പെട്ടു . കൊല്ലുന്നതിനുമുമ്പ് ഒരു തവണകൂടി കുട്ടിയെ ബലാൽസംഘം ചെയ്യണമെന്ന് പോലീസ് ഓഫീസർ ആവശ്യപ്പട്ടു .
എന്നിട്ടു കഴുത്തുഞെരിച്ചു കൊല്ലുവാൻ ശ്രമിച്ചപ്പോൾ
കുട്ടിയിൽ ജീവൻ കണ്ടപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് .
ഇത്രയൊക്കെ ചെയ്തിട്ടും അവർക്കുവേണ്ടി ഒത്താശ പറയുവാനും ജയ് വിളിക്കുവാനും ഒരു കൂട്ടം അഭിഭാഷകർ ഒത്തുചേർന്നു . രഹസ്യം പുറത്താകാതിരിക്കുവാൻ ഒരു പോലീസുകാരന് ഒന്നര ലക്ഷം രൂപ കൈക്കൂലിയും കൊടുത്തു .
ഒരു സമുദായത്തെ ഒരു താഴ്‌വരയിൽ നിന്നും തുരത്തുവാനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് പറയുമ്പോൾ തന്നെ ഇതിനെ വർഗീയ വത്കരിക്കുവാനുള്ള ശ്രമമായി മാത്രമേ കാണുവാനാകൂ .
ഒരു സമുദായത്തെ ഒരു പ്രദേശത്തുനിന്നും തുടച്ചുനീക്കുവാൻ എട്ടുവയസുള്ള പെൺകൊച്ചിനെ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ഏത് മതമാണ് പറയുന്നത് . അങ്ങനെയങ്കിൽ അവർക്ക് ആ കൊച്ചിനെ ചുമ്മാ കൊന്നാൽ പോരായിരുന്നോ ? എന്തിനിങ്ങനെ പിച്ചി ചീന്തിയത് ?
ഒരു യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ ചായ കുടിക്കുന്നതുപോലെയാണ് പീഡനങ്ങൾ അരങ്ങേറുന്നത് . മകളെ പീഡിപ്പിച്ചതിന് കേസ് കൊടുക്കാൻ പോയ അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസുകാരാല്‍ തല്ലിക്കൊന്ന സംസ്കാരമാണവിടെ .
ദളിത് പെൺകുട്ടികൾ ദിനേനെ പിച്ചിച്ചീന്തുകയാണ് . അവിടെ പിന്നെ ചോദിക്കുവാനും പറയുവാനും ആളില്ല . മൂത്രമൊഴിച്ചാൽ പ്രതികരിക്കുന്ന കേരളത്തിൽ ഒരു ചെറുപ്പക്കാരന്റെ നാഭിയിൽ ചവുട്ടി ചെറുകുടൽ തകർത്ത് ജീവനെടുത്ത ഒരു സംഭവത്തെ കുറിച്ചും ഇവിടത്തെ ഒരുത്തനും പ്രതികരിച്ചുകണ്ടില്ല .
മരിച്ചവൻ നിരപരാധിയാണെന്ന് അറിഞ്ഞിട്ടുകൂടി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മനുഷ്യജീവന് എന്തോന്ന് വില . നഷ്ടം അച്ഛനും അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും മാത്രം . ജനങ്ങളെ രാഷ്ട്രീയത്തിന്റെ പേരിൽ കൊന്നൊടുക്കി ഭരണത്തിൽ കയറിയിരിക്കുന്നവർക്ക് ഇതൊക്കെ ഒരു കാളീ പൂജയായെ കാണുവാനാകൂ .
അവർക്ക് ലക്‌ഷ്യം അധികാരം . പോലീസുകാരൻ ട്രൗസറിൽ നിന്നും പാന്റിലേക്കു മാറിയെങ്കിലും , അവരുടെ വാഹനം ജീപ്പിൽ നിന്നും ടോയോട്ടയിൽ എത്തിയെങ്കിലും , കള്ളുകുടിച്ചവൻ മൂക്കിലോട്ട് ഊതുന്നതിന്റെ പകരം മെഷിനിലേക്ക് ഊതുന്നത് വരെ എത്തിയെങ്കിലും ലോക്കപ്പ് മർദ്ദനം ഇപ്പോഴും ആ പഴയ ബൂട്ടിട്ട ചവുട്ടിൽ തന്നെ നിൽക്കുമ്പോൾ ഇവന്മാരെയൊക്കെ ജനം ഓടിച്ചിട്ടു തല്ലികൊല്ലാതിരിക്കുന്നത് കേരളം ആയതുകൊണ്ട് മാത്രമാണ് .
ജമ്മുവിലെ ആ കുട്ടിയുടെ ദുരന്തം മതി ഒരു ഭരണം മാറ്റിമറിക്കുവാൻ , നിര്‍ഭയയെപ്പോലെ !!! ശ്രീജിത്തിന്റെ ലോക്കപ്പിലെ കൊലപാതകം മതി ഒരു ഭരണം മാറ്റിമറിക്കുവാൻ, നക്സല്‍ രാജന്‍ സംഭവം പോലെ .
പക്ഷെ ഇവിടെ ആർക്കും ഇപ്പോൾ സമയമില്ല . നക്സലായിരുന്ന രാജനെ ഉരുട്ടിക്കൊന്നതിന്റെ പേരിൽ സമരം നടത്തി ഭരണം മറിച്ചിട്ടവർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചവുട്ടിക്കൊല്ലൽ ഈ കേരളത്തിൽ നടന്നു എന്നത് വേദനാജനകമാണ് .
പ്രതിപക്ഷത്തിനും കുഴപ്പമില്ല, ഞാന്‍ ഒന്ന് പ്രസ്താവിച്ചോട്ടെ എന്ന് സര്‍ക്കാരിനോട് ചോദിച്ചു പ്രതികരിക്കുന്ന പ്രതിപക്ഷക്കാര്‍ ... കഷ്ടം !
ഒന്നുകിൽ ഭരണം അട്ടിമറിക്കുവാൻ പൊലീസിലെ ഒരു വിഭാഗം കളിക്കുന്നു എന്ന് വേണേലും കരുതാം. എന്തായാലും ആരായാലും മനുഷ്യജീവന് വില കൽപ്പിച്ചേ പറ്റൂ .
ജീവനെടുക്കുവാൻ ഏത് പോലീസുകാരനും ആകും . പക്ഷെ ഒരു ജീവൻ കൊടുക്കുവാൻ പോലീസിന്റെ അപ്പൻ വിചാരിച്ചാലും നടക്കില്ല . ജനമനസ്സാക്ഷി ഉണർന്നേ പറ്റൂ . ജീവിക്കുവാനുള്ള അവകാശത്തിനായി ....
കണ്ണ് തുറക്കാത്ത ദൈവങ്ങളേ !!! കരയാൻ അറിയാത്ത ..ചിരിക്കാൻ അറിയാത്ത .. കളിമൺ ദൈവങ്ങളേ !!! മറന്നൂ .. നിങ്ങളീ ഇടയബാലികയെ ..... മറന്നു !!!
ജമ്മുവിലെ കത് വയിൽ ആസിഫയുടെ കബറിടത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ദാസനും വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കുഴിമാടത്തിൽ തിരി തെളിയിച്ചുകൊണ്ട് വിജയനും