റിയാദ് : കൊവിഡ് മഹാമാരിയുടെ മറവിൽ പഠനഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെ ജനാധിപത്യത്തിന്റെ കാതലായ പല പാഠഭാഗങ്ങളും വെട്ടിച്ചുരുക്കുവാനുള്ള സിബിഎസ്ഇ യുടെ വിവാദ തീരുമാനം പിൻവലിക്കണമെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി.
സംഘപരിവാറിന്റെ നിഗൂഢ താല്പര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പി ലാക്കാനാണ് സിബിഎസ്ഇ തുനിയുന്നത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സംഘപരിവാറിന് ഇഷ്ടമല്ലാത്ത പല പാഠഭാഗങ്ങളുമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഫെഡറലിസം, പൗരത്വം, മതേതരത്വം, ദേശീയത തുടങ്ങിയ ഭരണഘടനയിലെ വളരെ കാതലായ വിഷയങ്ങളെ സംബന്ധിച്ച പാഠഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കോവിഡ് കാലത്ത് മനുഷ്യർ ജാതിയും മതവും മറന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുന്ന അവസ്ഥയിലും ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ വിഷം വമിപ്പിക്കാനാണ് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ ശ്രമം. അത്തരം ശ്രമങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെ സിബിഎസ്ഇ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
അത്തരം സംഘപരിവാർ അനുകൂല നീക്കങ്ങൾ ഉപേക്ഷിച്ച് മുറിച്ചുമാറ്റാൻ ഉദ്ദേശിച്ച പാഠഭാഗങ്ങൾ നിലനിർത്താൻ സിബിഎസ്ഇ തയ്യാറാവണമെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു