പാലാ∙ യുഡിഎഫും മുന്നണിയില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ മാണിയും തമ്മില്‍ മഞ്ഞുരുകലിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ തേടിയതായി യുഡിഎഫും തീരുമാനം നാളെയുണ്ടാകുമെന്നു കെ എം മാണിയും ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിലെ വീട്ടിലെത്തി 2 മണിക്കൂറിലേറെ നേരം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരു വിഭാഗങ്ങളുടെയും പ്രതികരണം .
അതേസമയം മാണി ഗ്രൂപ്പ് ചെങ്ങന്നൂരില്‍ യു ഡി എഫിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ ഡിഎഫ് ഘടക കക്ഷിയായ സിപിഐയും വിഎസ് അച്യുതാനന്ദനും മാണിയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പ്രതികരിച്ച സാഹചര്യത്തില്‍ ഇനി പിന്തുണ നല്‍കേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുള്ള നിലപാടില്‍ മാണി മാറ്റം വരുത്തിയിട്ടില്ലെന്ന വ്യക്തമായ ചില സൂചനകളും കൂടിക്കാഴ്ചയില്‍ ഉണ്ടായി.
ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന് കെഎം മാണിയുടെ പിന്തുണ അനിവാര്യമെന്നായിരുന്നു യുഡിഎഫ് സംഘത്തിന്‍റെ പ്രതികരണം. യുഡിഎഫിലേക്ക് മാണി മടങ്ങിവരണമെന്നും സംഘം അഭ്യർഥിച്ചു.
ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസ് ആണെന്നും നാളെ ചർച്ച ചെയ്യുമെന്നും മാണി വ്യക്തമാക്കിയതായും യുഡിഎഫ് നേതാക്കൾ മാധ്യമങ്ങളോട് അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയവരാണ് പാലായിലെത്തിയത്. പാർട്ടി ചെയർമാൻ കെ.എം. മാണിയെയും ജോസ് കെ. മാണിയെയും കണ്ട് സംഘം ചർച്ച നടത്തി.
ചൊവ്വാഴ്ച 10.30ന് പാലായിൽ ഉപസമിതി യോഗം കൂടുമെന്നും തീരുമാനം അതിലുണ്ടാകുമെന്നും കെ.എം. മാണി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് യുഡിഎഫ് സംഘത്തിന്റെ വരവ്. പാർട്ടിയുടെ വോട്ടുകൾ ആർക്കെന്നു വ്യക്തമാക്കാൻ മാണി ഇതുവരെ തയാറായിട്ടില്ല.
ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. നാളെയാണ് കേരള കോൺഗ്രസ് എമ്മിന്റെ ഉപസമിതി ചേരുന്നത്.
അതേസമയം തന്നെ കാണാൻ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെയും ഹസനെയും കുഞ്ഞാലിക്കുട്ടിയെയും ഊഷ്മളമായി കൈകൊടുത്തു വീട്ടിലേക്കു സ്വീകരിച്ച മാണി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള സ്വീകരണം ചിരിയിലൊതുക്കിയതും ശ്രദ്ധേയമായി .