കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്കി സിപിഎം കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെ റിപ്പോര്‍ട്ടിങ്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് ഇടതു ക്യാമ്പ് നല്‍കുന്ന സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിനോട് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കണമെന്നും അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കണമെന്നുമാണ് സിപിഎം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ നിര്‍ദേശം നല്‍കിയത്.
ഓണ്‍ലൈന്‍ വഴിയാണ് ജില്ലാ ഘടകങ്ങളുമായി സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടിങ് നടത്തിയത്. ജോസ് കെ മാണി വിഭാഗത്തിന് മുഷിച്ചിലുണ്ടാകാത്ത പരിഗണന വേണമെന്നാണ് സംസ്ഥാന സമിതി തീരുമാനമായി സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യം മുതലെടുക്കണം.
ജോസ് കെ മാണി എല്‍ഡിഎഫ് സഹകരണം പരസ്യമാക്കുന്ന സമയത്തുതന്നെ അവരെ മാന്യമായി ഉള്‍ക്കൊള്ളണമെന്നാണ് കീഴ്ഘടകങ്ങള്‍ക്കുള്ള സന്ദേശം. ചിലയിടങ്ങളില്‍ വേണ്ടിവരുന്ന വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാണമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പാര്‍ട്ടി ജനറല്‍ ബോഡി യോഗങ്ങളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി തന്നെ സംസ്ഥാന സെക്രട്ടറി അവതരപ്പിക്കും. കേരളാ കോണ്‍ഗ്രസ് മുന്നണിയിലെത്തിയാല്‍ സിപിഎമ്മിന് പുറമെ സിപിഐയും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും.
പാര്‍ട്ടി ഇതിനായി താഴേത്തട്ടില്‍ ഇപ്പോഴേ തയ്യാറെടുക്കണമെന്നാണ് നിര്‍ദേശം. ഇതോടെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് അവരുടെ ശക്തിക്ക് അനുസരിച്ചുള്ള പ്രാമുഖ്യത്തോടെ തന്നെ മുന്നണിയിലേയ്ക്ക് പ്രവേശനം ഒരുക്കാനാണ് സിപിഎം ഒരുങ്ങുന്നത് എന്നു വ്യക്തമായി.
നേരത്തെ യുഡിഎഫ് വിട്ടു ഇടതുപാളയത്തിലെത്തിയ ലോക് താന്ത്രിക് ദളിനും ഉചിതമായ പരിഗണന നല്‍കണമെന്നു കോടിയേരി തന്റെ റിപ്പോര്‍ട്ടിങില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കക്ഷികള്‍ മുന്നണിയുടെ ഭാഗമാകുന്നത് ജനകീയ അടിത്തറ വിപുലപ്പെടുന്നു എന്നതിന്റെ സൂചനയാണന്നെും സംസ്ഥാന സെക്രട്ടറി പറഞ്ഞുവയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയുളള റിപ്പോര്‍ട്ടിങില്‍ പിബിയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും വിശദീകരിക്കുന്നുണ്ട്.