കോട്ടയം: ജനക്കൂട്ടം ചര്‍ച്ചയായ കേരളാ കോണ്‍ഗ്രസ് മഹാസമ്മേളന൦ വന്‍ ജനാവലിയെ സാക്ഷിയാക്കി അക്ഷരനഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു. കോട്ടയം നഗരം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ജനക്കൂട്ടവുമായാണ് മഹാസമ്മേളനത്തിലെ പൊതുസമ്മേളനം സമാപിച്ചത്. നാളെയാണ് മഹാസമ്മേളനം സമാപിക്കുക .
മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾക്കിടയിൽ നടന്ന പൊതുസമ്മേളനത്തിൽ മാണിയും ജോസഫും രാഷ്ട്രീയവിഷയങ്ങള്‍ പരാമര്‍ശിച്ചില്ല. കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് കേരളാ കോൺഗ്രസ് എമ്മെന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം യുഡി എഫ് വിടാനിടയായ സാഹചര്യം വ്യക്തമാക്കി തന്നെയാണ് സമ്മേളനത്തിന്‍റെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി സമ്മേളനത്തില്‍ പ്രസംഗിച്ചത് . യു ഡി എഫ് സഹസഞ്ചാരിയായിരുന്ന കേരളാ കോണ്‍ഗ്രസിനെ ചിലര്‍ പിന്നില്‍ നിന്നും കുത്തിയെന്നും തിരിഞ്ഞു നോക്കിയപ്പോള്‍ അത് സുഹൃത്തുക്കള്‍ തന്നെയായിരുന്നെന്ന് കണ്ടെന്നും പറഞ്ഞു ബാര്‍ കോഴ വിവാദത്തെ സൂചിപ്പിച്ചു കൊണ്ടാണ് ജോസ് കെ മാണി സംസാരിച്ചത് .
കേരള കോൺഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാർട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോൺഗ്രസിനെ പിന്നിൽനിന്നു കുത്തിയത്. കേരള കോൺഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവർ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടന്നത്. സ്ത്രീകൾ അടക്കം വൻ ജനസഞ്ചയം തന്നെയാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിത്. 15,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പട്ടിയ്ക്ക് കൊടുക്കുന്ന ഭക്ഷണം താന്‍ കഴിയ്ക്കും എന്ന് വെല്ലുവിളിച്ച പി സി ജോർജ്ജിന് തക്ക മറുപടി തന്നെയായിരുന്നു പരിപാടിക്കെത്തിയ ജനസഞ്ചയം.
ഉച്ചകഴിഞ്ഞ് നെഹ്‌റു സ്റ്റേഡിയം നിറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജോര്‍ജ് പട്ടിയ്ക്കുള്ളത് കഴിയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് സോഷ്യല്‍ മീഡിയ വഴി നല്‍കിക്കൊണ്ടിരുന്നു . ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് അവകാശപെട്ടതെങ്കിലും അമ്പതിനായിരത്തിലേറെ പേർ പൊതുസമ്മേളനത്തിലും ജാഥയിലും പങ്കെടുത്തതായാണ് നെഹ്‌റു സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ടത്തെ അളവില്‍ വിലയിരുത്തിയാല്‍ മനസിലാകുന്നത് .
മഹാസമ്മേളനത്തിന്‍റെ സംഘാടക ചുമതയുണ്ടായിരുന്ന ജോസ് കെ മാണി എം പിയുടെ സംഘാടക മികവിന്‍റെ മറ്റൊരു വിജയം കൂടിയായി മഹാസമ്മേളനം മാറി . നേതൃമാറ്റം ചര്‍ച്ച ചെയ്യുമ്പോഴും ഈ സമ്മേളനത്തോടെ പാര്‍ട്ടിയില്‍ ജോസ് കെ മാണി ഇതോടെ കൂടുതല്‍ ശക്തനായി മാറി .
പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി സമ്മേളനം ഉത്ഘാടനം ചെയ്തു . വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എം എല്‍ എ, ജോയ് എബ്രഹാം എം പി , എം എല്‍ എ മാരായ റോഷി അഗസ്റ്റിന്‍, പ്രൊ. എന്‍ ജയരാജ്, മോന്‍സ് ജോസഫ് എന്നിവരും പ്രസംഗിച്ചു .