കൊച്ചി ∙ ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളിൽ ഒന്നായ കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും.
ഏറെ പണം മുടക്കിയും കഷ്ടപ്പെട്ടുമാണ് കൊച്ചിയിൽ ഫുട്ബോളിനായി മനോഹരമായ ടർഫ് ഒരുക്കിയത്. ക്രിക്കറ്റ് മൽസരത്തിനുശേഷം മൈതാനം പഴയപടി ആക്കുമോ എന്നു വിനീത് ചോദിച്ചു.
തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ എന്തിന് കൊച്ചിയിൽ ക്രിക്കറ്റ് നടത്തണമെന്നാണ് ഹ്യൂമിന്റെ ചോദ്യം.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്താനാണ് തീരുമാനമായത്. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലായിരുന്നു തീരുമാനം.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം. ക്രിക്കറ്റ് മൽസരം നടത്തുന്നതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായുള്ള ചർച്ച 21ന് നടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതൃപ്തിയുമായി സി.കെ.വിനീതും ഇയാൻ ഹ്യൂമും രംഗത്തുവരുന്നത്.