കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അടിച്ചും തിരിച്ചടിച്ചും പ്രതി ദിലീപും പോലീസും തമ്മിലുള്ള പോര് മുറുകുന്നു. കേസ് സി ബി ഐ ക്ക് വിടണമെന്ന ആവശ്യവുമായി ദിലീപ് രംഗത്ത് വന്നതോടെ ദിലീപ് വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി പോലീസും രംഗത്തെത്തി.
ഇതോടെ വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താൻ പ്രതി ദിലീപ് ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നടിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ കോടതിയെ നിലപാടറിയിച്ചത്.
കേസ് സിബിഐ ക്ക് വിട്ടാല്‍ നിലവിലെ പോലീസ് കേസ് അപ്രത്യക്ഷമാകും. വിചാരണയും നടക്കില്ല . സിബി ഐ ക്ക് മുന്നില്‍ കേസ് നടിയും സുഹൃത്തുക്കളും ചേര്‍ന്നുണ്ടാക്കിയ നാടകമാണെന്ന നിലപാടായിരിക്കും ദിലീപ് സ്വീകരിക്കുക.
നിലവില്‍ പോലീസ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പലരും കൂറ് മാറുകയോ മാറാന്‍ സാധ്യതയോ ഉണ്ടെന്ന നിലയിലാണ് . മഞ്ജു വാര്യരുടെ കാര്യത്തില്‍ പോലും പോലീസിന് ഇപ്പോള്‍ ഉറപ്പില്ല . അതിനാലാണ് ദിലീപ് കേസ് അട്ടിമറിക്കുന്നു എന്ന ആരോപണം പോലീസ് കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത് .