ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് കേരളത്തിലുണ്ടായത് വലിയ നാശനഷ്ടമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു ടീമുകൾ രംഗത്തുണ്ട്. നാവികസേന ഉൾപ്പെടെ എല്ലാവരുടെയും സഹായം ഉറപ്പാക്കും.
നഷ്ടം വിലയിരുത്താൻ പത്തു ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും. ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെയും സംഘത്തിലുൾപ്പെടുത്തും. നഷ്ടപരിഹാരം തീരുമാനിക്കുന്നതിന് നിലവിലെ മാനദണ്ഡം മാത്രം അവലംബിക്കില്ലെന്നും റിജ്ജു പറഞ്ഞു. ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ഇന്നു രാവിലെയാണു കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു കേരളത്തിലെത്തിയത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. കെടുതി നേരിടാന്‍ ആവശ്യമായതു ചെയ്യുമെന്നു കിരൺ റിജ്ജു പറഞ്ഞു.
സംസ്ഥാനവുമായി അഭിപ്രായവ്യത്യാസമില്ല. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ടെന്നും റിജ്ജു കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം,കോട്ടയം ചെങ്ങളത്ത് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജുവിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ദുരിതബാധിതരോട് സംസാരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രദേശത്ത് തിരിച്ചെത്തി.