തിരുവനന്തപുരം: വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിനെ വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ അല്‍പ്പം മുമ്പാണ് അവസാനിച്ചത്.
അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്ന് ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല മരിച്ചു.