Advertisment

ചെങ്ങന്നൂര്‍ ചെങ്കോട്ടയായി. തകര്‍ന്നടിഞ്ഞ് യുഡിഎഫും ബിജെപിയും

author-image
admin
New Update

ആലപ്പുഴ:  ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് തുടക്കം മുതല്‍ ലീഡ്. യു.ഡി.എഫ്, എന്‍.ഡി.എ അനുകൂല മേഖലകളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു സജി ചെറിയാന്‍ കുതിച്ചത്.

Advertisment

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി.  ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും. എന്നാല്‍ പാണ്ടനാട് എല്‍.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.

publive-image

മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സജി ചെറിയാന് 4,618 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളും യുഡിഎഫിന്റെ ചില മേഖലകളിലെ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായി.

മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒന്നു മുതല്‍ 21 ബൂത്തുകളാണ് ഈ പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ എൽഡിഎഫിന് 6,536 വോട്ടും യുഡിഎഫിന് 6,096 വോട്ടും ബിജെപിക്ക് 5,431 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫ് ഭൂരിപക്ഷം 440. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത് 8326 വോട്ടുകള്‍. യുഡിഎഫിന് 5697 വോട്ടും ബിജെപിക്ക് 4117 വോട്ടും ലഭിച്ചു. ബിജപിയുടെ 1314 വോട്ടുകളും യുഡിഎഫിന്റെ 339 വോട്ടുകളും കുറഞ്ഞു.

22 മുതൽ‌‍ 30 വരെ ബൂത്തുകളുള്ള പാണ്ടനാട് കഴിഞ്ഞ തവണ എൽഡിഎഫിന് 2,328 വോട്ടും യുഡിഎഫിന് 2,616 വോട്ടും ബിജെപിക്ക് 2,250 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫിന്റെ ഭൂരിപക്ഷം 288 വോട്ടായിരുന്നു. 22-30 വരെ ബൂത്തുകളുള്ള ഇവിടെയും സിപിഎം ആധിപത്യം നിലനിര്‍ത്തി. യുഡിഎഫിനും ബിജെപിക്കും വോട്ടുകള്‍ കുറഞ്ഞു.

വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ സജി ചെറിയാന്റെ ലീഡ് 154, 210, 224, 218, 1300 എന്നിങ്ങനെയായി ഉയര്‍ന്നു. ആ സമയം എല്‍ഡിഎഫിന് 4867 വോട്ടും യുഡിഎഫിന് 3543 വോട്ടും എന്‍ഡിഎയ്ക്ക് 2505 വോട്ടുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചേര്‍ച്ച യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.

ടൗണിലെ എട്ടു ബൂത്തുകള്‍ എല്‍ഡിഎഫിന് പതിവായി വോട്ടു കുറയുന്ന ബൂത്തുകളാണെന്നും അവിടെ വോട്ട് കൂടിയത് ജയപ്രതീക്ഷ നല്‍കുന്നതായും സജി ചെറിയാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പാണ്ടനാട് എണ്ണിത്തുടങ്ങിയതോടെ ഭൂരിപക്ഷം 2622 ല്‍നിന്ന് 3141ലേക്ക് ഉയര്‍ന്നു. 31 മുതൽ 40 വരെ ബൂത്തുകളുള്ള തിരുവന്‍വണ്ടൂരില്‍ എത്തിയതോടെ ഭൂരിപക്ഷം വര്‍ധിച്ചു.

ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിനൊപ്പം, യുഡിഎഫ് വോട്ടുകളും ലഭിച്ചതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഡിജെഎസ് നിലപാടും എസ്എന്‍ഡിപി നിലപാടും എല്‍ഡിഎഫിന് അനുകൂലമായി. മാണിയുടെ പിന്തുണ തിരുവന്‍വണ്ടൂരില്‍ യുഡിഎഫിനെ സഹായിച്ചില്ല.

chengannur byelection
Advertisment