കോട്ടയം: കഴിഞ്ഞ 4 ദിവസങ്ങളായി കൊറോണ രോഗികളുടെ എണ്ണത്തിൽ കേരളത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന 2 ജില്ലകളാണ് കോട്ടയവും ഇടുക്കിയും.
പുറത്തുവന്ന കണക്കുകൾ പ്രകാരം രണ്ടു ജില്ലകളിലും 17 വീതം രോഗികളുണ്ട്. കോട്ടയത്തെ ഇന്നത്തെ പരിശോധന ഫലം പുറത്തുവരാൻ ബാക്കിയുണ്ട്. ഇന്നും കോട്ടയത്ത് പുതിയ കൊറോണ കേസുകൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അതേസമയം, കോട്ടയത്തും ഇടുക്കിയിലും കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുശേഷം മാത്രം രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനിടയായ സാഹചര്യമാണ് പുതിയതായി വിമർശനങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്.
ശ്രവ പരിശോധനയ്ക്ക് വിധേയമാക്കിയശേഷവും ഇവരെ ആശുപത്രികളിൽ നിരീക്ഷണത്തിന് വിധേയരാക്കാതെ ജനങ്ങളുമായി ഇടപഴകാൻ ഇടയാക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന ആക്ഷേപവുമായി ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ എന്നീ എം പിമാർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച വിവരം അറിഞ്ഞ് രാവിലെ 11 മണിക്ക് ജില്ലാ അധികൃതരെ ബന്ധപ്പെട്ട എം പിക്ക് കൃത്യമായ മറുപടി കിട്ടിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തിരിക്കുക എന്ന നിലയിലായിരുന്നു മറുപടി.
ഒടുവിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും കഴിഞ്ഞ് 9 മണിയോടെയാണ് മേലുകാവിലെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം ടൗണിൽ നിന്നും 8 കി.മീ. മാത്രം അകലെയുള്ള മണർകാട്ടെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റാനും ഏഴര വരെ കാത്തിരിയ്ക്കേണ്ടിവന്നു. ഈ സമയം വരെ ഇവരെല്ലാം അവരവരുടെ വീടുകളിലായിരുന്നു.
ഇന്ന് ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച നഗരസഭാ കൗൺസിലറും ജില്ലാ ആശുപത്രിയിലെ നേഴ്‌സും ഇന്നലെ വരെ ജനങ്ങളുമായി അടുത്ത് ബന്ധപ്പെട്ടവരാണ്.
ശ്രവം പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷവും ഇവരെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയരാക്കാൻ കഴിയാതെ വന്നത് ജാഗ്രതക്കുറവാണെന്ന വിമർശനമാണ് ഡീൻ കുര്യാക്കോസ് എം പി ഉൾപ്പെടെ നടത്തിയിരിക്കുന്നത്.
ശ്രവം പരിശോധനയ്ക്ക് എടുത്തപ്പോൾ തന്നെ ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നെങ്കിൽ ഇവർ ജനങ്ങളുമായി ഇടപെഴകുന്നത് ഒഴിവാക്കാമായിരുന്നു. ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ പുറത്തുവിടുകയും ആവാമായിരുന്നു.
സംശയിക്കപ്പെടുന്നവരുടെ ടെസ്റ്റ് നടത്താനുള്ള കാലതാമസവും ടെസ്റ്റിനുശേഷം ഫലം വരാനുള്ള കാലതാമസവും ഫലം വന്നശേഷവും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള കാലതാമസവുമാണ് നിലവിലെ വെല്ലുവിളിയായി ജനപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച വിവരം പുറംലോകത്തറിയിക്കാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വരെ കാത്തിരിക്കേണ്ടി വരുന്നതും പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് തോമസ് ചാഴികാടനും ഡീൻ കുര്യാക്കോസും ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളിൽ കുറേക്കൂടി കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ ജനം അക്ഷരം പ്രതി അനുസരിക്കുകയാണ് ഈ സന്ദർഭത്തിൽ അഭികാമ്യം.