കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ്ബ് മനത്തോടത്ത് വിമത വിഭാഗം വൈദികര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി രംഗത്ത്. അനാവശ്യ പ്രതികരണങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ പുതിയ സര്‍ക്കുലര്‍.
വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. 24 ന് ഞായറാഴ്ച അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയ ആദ്യ സര്‍ക്കുലറില്‍ തന്നെയാണ് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ മനത്തോടത്ത് ഉത്തരവിറക്കിയിരിക്കുന്നത്.
മാത്രമല്ല, 25 മുതല്‍ 10 ദിവസത്തേയ്ക്ക് മാര്‍ മാനത്തോടത്ത് വിദേശത്തായിരിക്കുമ്പോള്‍ പകരം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മെത്രാന്മാരെ ഏല്‍പ്പിക്കാതെ പ്രൊ - പ്രൊട്ടോസെഞ്ചുല്ലീസായ ഫാ. വര്‍ഗീസ് പൊട്ടക്കലിന് കൈമാറിയതും ശ്രദ്ധേയമായി.
രണ്ടു സഹായ മെത്രാന്മാര്‍ അതിരൂപതയിലുള്ളപ്പോഴാണ് ഒരു വൈദികനെ അതിരൂപതയുടെ ഭരണ നിര്‍വഹണം ഏല്‍പ്പിക്കുന്നത്. സഭയിലുണ്ടായ വിമത നീക്കങ്ങളോട് വത്തിക്കാന്‍ സ്വീകരിക്കുന്ന കടുത്ത നടപടികളുടെ പ്രതിഫലനം കൂടിയാണ് സഹായ മെത്രാന്മാരോടുള്ള അവഗണനയെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആത്മീയ കാര്യങ്ങളില്‍ മാത്രമേ സഹായ മെത്രാന്മാര്‍ക്ക് ചുമതലയുള്ളൂ. അത് തന്നെ ഇനി എത്രനാള്‍ എന്ന് കണ്ടറിയേണ്ടതാണ് സ്ഥിതി.
പ്രത്യേക സാഹചര്യത്തില്‍ താന്‍ അതിരൂപതയുടെ ഭരണ നിര്‍വഹണം ഏറ്റെടുത്തെങ്കിലും മാര്‍ ആലഞ്ചേരി തന്നെയാണ് അതിരൂപതയുടെ അധ്യക്ഷനെന്നും വി. കുര്‍ബ്ബാനകളില്‍ അദ്ദേഹത്തെ തുടര്‍ന്നും സ്മരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
മാര്‍ ജേക്കബ്ബ് മനത്തോടത്ത് എറണാകുളം ബസലിക്കയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍;