മണ്ണാർക്കാട്: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്നമഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് കുന്തിപ്പുഴ പുഴ കരകവിഞ്ഞ് കാണാൻ ആൾക്കൂട്ടം നിറഞ്ഞതോടെ ദേശീയ പാതയിൽ അല്പനേരത്തേക്കു ഗതാഗതം സ്തംഭിച്ചു.
കരകവിഞ്ഞ പുഴ പാലത്തെ തൊട്ടാണ് ഒഴുകിയത് .ഇപ്പോൾ നീരൊഴുക്കിന് നേരിയ കുറവുണ്ട്. വീടുകൾ,കൃഷിയിടങ്ങൾ തുടങ്ങി പലയിടത്തും വെള്ളം കയറി. പുഴയോട് ചേർന്നുള്ള കച്ചവട സ്ഥാപനത്തിലും പള്ളിയിലും മദ്രസയിലും വെള്ളം കയറി.
ഇന്നലെവൈകുന്നേരത്തോടെ പുഴവെള്ളം അല്പം താഴ്ന്നുതുടങ്ങിയപ്പോൾ രാത്രിക്കുണ്ടായ കനത്തമഴയിൽ ഇരുകരയും മുട്ടി പുഴയൊഴുകിയത് കാണാൻ പാലത്തിന് മുകളിൽ ധാരാളംപേരെത്തിയിരുന്നു.
ഈവർഷം ഇത് മൂന്നാംതവണയാണ് പുഴയിൽ ഇത്രയധികം വെള്ളം ആർത്തലച്ചു എത്തുന്നത്. അട്ടപ്പാടി മലയിൽ ഉരുൾപൊട്ടിയിട്ടുണ്ട്.ഇതോടെയാണ് കുന്തിപ്പുഴ ഇരുകാരയും കവിഞ് നിറഞ്ഞൊഴുകിയത്.
കുന്തിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കയാണ്.പുഴയുടെ തീരത്ത് താമസിക്കുന്ന ഡോ.കമ്മാപ്പയുടെ കുടുംബം ഉൾപ്പടെ നിരവധി കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മണ്ണാർക്കാട് ജി എം യു പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് മഴ നിലയ്ക്കാത്തതിനാൽ അധികൃതർ ജാഗ്രതാനിർദേശം കൊടുത്തിട്ടുണ്ട്.