കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. രാത്രി വൈകിയായിരിക്കും ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക. സുരക്ഷാ കാരണങ്ങളാലാണിത്.
അറസ്റ്റ് കാര്യത്തില്‍ തീരുമാനമായശേഷം ഫ്രാങ്കോ മുളയ്ക്കലിന് അഭിഭാഷകനുമായി സംസാരിക്കാന്‍ പോലീസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എ വിജയഭാനുവാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍.
കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ പോയിട്ടില്ലെന്ന ഫ്രാങ്കോയുടെ മൊഴി തെറ്റാണെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ തന്നെ ഫ്രാങ്കോയ്ക്ക് സമ്മതിക്കേണ്ടി വന്നു. ആദ്യം അന്നേ ദിവസം താന്‍ മുതലക്കോടത്തായിരുന്നുവെന്ന് പറഞ്ഞത് തിരുത്തി മഠത്തില്‍ പോയിരുന്നെന്നും എന്നാല്‍ അവിടെ തങ്ങാതെ മടങ്ങിയെന്നുമായിരുന്നു മൊഴി.
പിന്നീട് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ ഫ്രാങ്കോയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. അതോടെ താന്‍ രാത്രി കുറവിലങ്ങാട് തന്നെയാണ് തങ്ങിയതെന്ന് അദ്ദേഹം സമ്മതിച്ചു. പിന്നീട് ശാരീരിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഇതേ രീതിയില്‍ മൊഴി മാറ്റി അവസാനം എല്ലാം സമ്മതിക്കേണ്ടതായി വന്നു.
ബലപ്രയോഗം മാത്രം ഉണ്ടായിട്ടില്ലെന്ന വാദത്തില്‍ മാത്രമാണ് ഫ്രാങ്കോ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നത്. അത് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ നിരത്തി കേസില്‍ നിന്നും രക്ഷപെടാനുള്ള അവസാനവട്ട ശ്രമമാണ് പിന്നീട് നടന്നത്.
എന്നാല്‍ ആദ്യ൦ മുതല്‍ പറഞ്ഞതൊക്കെ തെറ്റായിപ്പോയ സാഹചര്യത്തില്‍ മറ്റ് മൊഴികള്‍ വിശ്വാസത്തിലെടുക്കാതെ കടുത്ത നടപടികളിലേക്ക് പോലീസ് കടക്കുകയായിരുന്നു.
ബിഷപ്പ് പദവി തെറിക്കും ?
അതേസമയം, അറസ്റ്റ് വിവരം പോലീസ് സ്ഥിരീകരിച്ചാല്‍ അദ്ദേഹത്തിന് ബിഷപ്പ് സ്ഥാനത്ത് തുടരുക സാധ്യമല്ല. അക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് വത്തിക്കാനാണ്. കേരളത്തില്‍ നിന്നുള്ള രണ്ടു കര്‍ദ്ദിനാള്‍മാരും ഫ്രാങ്കോ മുളയ്ക്കലിനെതിരായ റിപ്പോര്‍ട്ടാണ് വത്തിക്കാന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ലത്തീന്‍ സഭാ ബിഷപ്പ് എന്ന നിലയില്‍ ഫ്രാങ്കോയ്ക്ക് മേല്‍ ഇവര്‍ക്ക് അധികാരമില്ല. ഇന്ത്യയിലെ വത്തിക്കാന്‍, ന്യൂണ്‍ഷോയാണ് ഇക്കാര്യത്തില്‍ വത്തിക്കാന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ വത്തിക്കാന്റെ തീരുമാനം പുറത്ത് വന്നേക്കും.
കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ കടുത്ത സമ്മര്‍ദ്ദമാണ് ഇക്കാര്യത്തില്‍ വത്തിക്കാന് മുന്നിലുള്ളത്.