കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡനക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായെക്കില്ലെന്ന്‍ സൂചന.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം അറസ്റ്റ് എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളുടെ വിശദാംശങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്താനാണ് തീരുമാനം. ഇതിന് ഇനിയും കാലാവധി വേണ്ടിവരും.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കുറ്റകൃത്യം നടന്നതിന് 9 മാസങ്ങള്‍ക്ക് ശേഷമാണ് പരാതി ഉണ്ടാകുന്നതെങ്കില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാവൂ എന്നുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഉടന്‍ പരാതി ഉണ്ടായാല്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവുകള്‍ ശേഖരിച്ചാല്‍ മതിയാകും.
എന്നാല്‍ ഫ്രാങ്കോ പ്രതിയായ കേസില്‍ 4 വര്‍ഷം മുമ്പ് നടന്ന കുറ്റകൃത്യങ്ങളിലാണ് പരാതി. അതിനാല്‍ തന്നെ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ പ്രകാരം തിടുക്കപ്പെട്ട് തെളിവെടുപ്പും അറസ്റ്റും നടക്കില്ല. നിലവിലുള്ള അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതി പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പോലീസിന് മതിയായ സാവകാശം അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, മൊഴികളിലും സംശയങ്ങളിലും വ്യക്തത ഉണ്ടാകുന്നത് വരെ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ തുടരും. അതീവ സാമൂഹിക പ്രാധാന്യമുള്ള കേസായതിനാല്‍ ഏറ്റവും അത്യാധുനിക സജ്ജീകരണങ്ങളുടെ അകമ്പടിയോടെ കുറ്റമറ്റ രീതിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇതിനായി അന്തര്‍ദേശീയ നിലവാരത്തിലുള്ള ചോദ്യം ചെയ്യല്‍ മുറി തന്നെയാണ് സജ്ജമായിരിക്കുന്നത്.
4 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ ഈ കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത സ്വാഭാവികമാണ്. അതിനാല്‍ തന്നെ ചോദ്യം ചെയ്യലിനോട് പ്രതി പ്രതികരിക്കുന്ന രീതി, ആ സമയത്തെ മാനറിസങ്ങള്‍, വാക്കുകള്‍ ഒളിക്കാനും മറയ്ക്കാനും ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ എന്നിവയൊക്കെ ആധുനിക സജ്ജീകരണങ്ങളുടെ അകമ്പടിയോടെ മനസിലാക്കാനുള്ള സംവിധാനം ചോദ്യം ചെയ്യല്‍ നടക്കുന്ന മുറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിഷപ്പിന് മുമ്പില്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രം പ്രത്യക്ഷപ്പെടുമ്പോള്‍ ഡി ജി പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് തത്സമയം ഇത് വീക്ഷിക്കാനും സ്വരം പോലും മാറ്റി ആര് ചോദിക്കുന്നു എന്ന് മനസിലാകാത്ത വിധം പ്രതിയോട് ചോദ്യങ്ങള്‍ ചോദിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ തന്നെ ഉള്ളിലുള്ളത് മറച്ചുവച്ച് ബിഷപ്പ് മറുപടി പറഞ്ഞാല്‍ ഒരുപരിധി വരെ അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ തക്ക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി നിരീക്ഷണമുള്ള കേസായതിനാല്‍ അതീവ ജാഗ്രത പോലീസ് ഇതില്‍ കാണിക്കുന്നുണ്ട്. ബിഷപ്പിന് പുറമേ കന്യാസ്ത്രീയുടെ മൊഴികളിലും ഏറെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാണ്. ഇക്കാര്യങ്ങള്‍ കേസ് ഡയറിയില്‍ പോലീസ് ഹൈക്കോടതിയും വിലയിരുത്തുന്നതാണ്.
ലൈംഗിക പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഗൌരവതരമായ പല വിവരങ്ങളും ഈ റിപ്പോര്‍ട്ടിലും അടങ്ങിയിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുന്നതുമാണ്.
അതിനാല്‍ തന്നെ ചോദ്യം ചെയ്യലില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ അറസ്റ്റിലേക്ക് കടക്കാന്‍ പോലീസിന് കഴിയില്ല. ഒന്നുകില്‍ പിടിച്ചു നില്‍ക്കാനാകാതെ ബിഷപ്പ് കുറ്റസമ്മതം നടത്തണം, അല്ലെങ്കില്‍ ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് ആധികാരികമായി തെളിയിക്കാന്‍ കഴിയണം. ഇരുവരുടെയും മൊഴികളും സാഹചര്യ തെളിവുകളും വിലയിരുത്തണം.
ഇതൊന്നുമില്ലാതെ സമരക്കാരെയും മാധ്യമങ്ങളെയും പ്രീതിപ്പെടുത്താനായി മാത്രം ഒരു അറസ്റ്റ് എന്ന കാര്യം നിലവില്‍ പോലീസിന്റെ അജണ്ടയിലില്ലെന്നാണ് സൂചന.