തിരുവനന്തപുരം: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ മുന്നോട്ടു നയിക്കാനും യോജിച്ചു മുന്നോട്ട് കൊണ്ടുപോകാനും പ്രാപ്തിയുള്ള നേതാവാണ് മുല്ലപള്ളി രാമചന്ദ്രനെന്ന് കോണ്‍ഗ്രസിന്‍റെ പ്രചരണവിഭാഗം തലവനായി നിയമിക്കപ്പെട്ട കെ.മുരളീധരൻ. വർക്കിങ് പ്രസിഡന്റുമാരും യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനവും താന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഒന്നും ആവശ്യപ്പെടാതെ തന്ന സ്ഥാനമാണ്. അതിൽ നന്ദി ഉണ്ടെന്നും മുരളി പറഞ്ഞു. എല്ലാ സംസ്ഥാനത്തും വർക്കിങ് പ്രസിഡന്റുമാർ ഉണ്ട്. സുധാകരന്റെ അതൃപ്തിയെ പറ്റി അറിയില്ല.
അഴിച്ചു പണി പാർട്ടിയ്ക്ക് പുത്തൻ ഉണർവ് നൽകും. ലോക്സഭ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് ലക്ഷ്യം. കൂടുതൽ യുവാക്കളെ പ്രചരണത്തിന്‍റെ ഭാഗമാക്കും.
സാമുദായിക ബാലൻസിങ് നോക്കുമ്പോള്‍ യോഗ്യതയുള്ള ചിലർ വിട്ടുപോയിട്ടുണ്ടാകും. പണിയെടുക്കുന്നവർക്കാണ് സ്ഥാനം കിട്ടിയിരിക്കുന്നത്. ഗ്രൂപ്പിൽ കാര്യമില്ല എന്ന് മനസിലായില്ലേ എന്നും മുരളീധരന്‍ ചോദിച്ചു.
എംഎം ഹസനു ദേശിയ നേതൃത്വം അർഹിക്കുന്ന അംഗീകാരം കൊടുക്കും. ജംബോ കമ്മിറ്റികൾ ഒഴിവാക്കണം എന്നാണ് അഭിപ്രായം. കൂട്ടായ നേതൃത്വമാണ് വന്നത്. ഗ്രൂപ്പില്ലാത്ത ആളാണ് പ്രസിഡന്റ് ആയി വന്നത് എന്നത് കൊണ്ട് പാർട്ടി മുന്നോട്ട്പോകില്ല എന്നില്ലെന്നും മുരളി പറഞ്ഞു.