കാസര്‍കോട്: സംസ്ഥാനത്ത് മഴക്കെടുതി മൂലം മറ്റ് ജില്ലകള്‍ ദുരിതമനുഭവിക്കുമ്പോള്‍ മഴയും പ്രളയവും ബാധിക്കാത്ത കാസര്‍കോട് സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തയാറാണെന്ന് ജില്ലാ ഭരണകൂടം. ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി.
ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് വാഗ്ദാനം. ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ സർക്കാറിന് കത്ത് നൽകും. കലോത്സവം ചർച്ച ചെയ്യുന്നതിനായി 17ന് മാന്വൽ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സർക്കാറിന്റെ മുന്നിലെത്തിക്കാനാണ് നീക്കം.
ആലപ്പുഴയിലാണ് ഇത്തവണത്തെ സ്കൂൾ കലോത്സവം നടക്കേണ്ടത്. പ്രളയക്കെടുതിയിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാൽ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. കൂടെ സാമ്പത്തിക പ്രതിസന്ധിയും.