കോട്ടയം: പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിൽ സ്വകാര്യ ബസ് മുൻ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആർപ്പൂക്കര സ്വദേശി ഏറത്ത് വീട്ടിൽ ഇ.പി.വർഗീസ് (71) ആണ് മോട്ടോർ വാഹനത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കഴിഞ്ഞ 20 വർഷമായി പെൻഷനു വേണ്ടി നടക്കുകയായിരുന്നു. കുറച്ചു തുക കിട്ടിയെങ്കിലും 60,000 രൂപയോളം ഇനിയും ലഭിക്കാനുണ്ട്. ഇതിനായി കലക്ടറേറ്റിലും പഞ്ചായത്തിലും പല ദിവസങ്ങളായി കയറിയിറങ്ങി.
ഇന്ന് രാവിലെയും കലക്ടറെ കാണാനനാണ് എത്തിയത്. മീറ്റിങ്ങിലായിരുന്നതിനാൽ കലക്ടറെ കാണാൻ സാധിച്ചില്ല. ഇതേത്തുടർന്നു കലക്ടറുടെ വിശ്രമമുറിയിൽ വച്ചു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.