Advertisment

അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം. ഗുഹ വളഞ്ഞ് കെണി വച്ചു പിടിക്കണം. ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം. ആക്രാന്തവും വാക്കുതര്‍ക്കവുമില്ലാതെ ഒരുമയോടെ പങ്കിട്ടു തിന്നണം - കെ ആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

New Update

അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവെന്ന യുവാവിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ എഴുത്തുകാരി കെ.ആര്‍.മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇനി പോകുമ്ബോള്‍ കുറേക്കൂടി ആളെക്കൂട്ടണമെന്നും ആക്രാന്തവും വാക്കുതര്‍ക്കവുമില്ലാതെ ഒരുമയോടെ പങ്കിട്ടു തിന്നണമെന്നും മീര തന്റെ പോസ്റ്റില്‍ പ്രതികരിക്കുന്നു.

Advertisment

publive-image

മീരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അടുത്ത തവണ പുറപ്പെടുമ്ബോള്‍ കൂടുതല്‍ പേരെ കൂട്ടണം.

ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.

വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.

പേടിച്ചരണ്ട് പുറത്തു ചാടുമ്ബോള്‍ കെണി വച്ചു പിടിക്കണം.

തല കീഴായ് കെട്ടിത്തൂക്കണം.

വലിയ ചെമ്ബില്‍ വെള്ളം നിറയ്ക്കണം.

അടിയില്‍ തീ കൂട്ടണം.

ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.

ആ കെട്ടിലെ ബീഡി വലിച്ച്‌ കാത്തിരിക്കണം.

എല്ലും തോലും കളയുമ്ബോള്‍ ബാക്കിയാകുന്ന ഒരു പിടി

വേവു പാകമാകുമ്ബോള്‍

ആക്രാന്തവും വാക്കുതര്‍ക്കവുമില്ലാതെ

ഒരുമയോടെ പങ്കിട്ടു തിന്നണം.

നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച

പളുങ്കു കണ്ണുകള്‍ എനിക്ക്.

വാക്കുകള്‍ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.

കരിഞ്ഞ പാമ്ബു പോലെ കറുത്തുണങ്ങിയ കുടല്‍ ലവന്.

ആരും കോര്‍ത്തുപിടിച്ചിട്ടില്ലാത്ത വിരലുകള്‍ ഇവന്.

ആരും തലോടിയിട്ടില്ലാത്ത പാദങ്ങള്‍ മറ്റവന്.

ചങ്കു പണ്ടേ ദ്രവിച്ചുപോയി.

ശ്വാസകോശങ്ങള്‍ അലുത്തുപോയി.

പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ

വെളു വെളുത്ത തലച്ചോര്‍ സ്വയമ്ബനാണ്.

ഉപ്പും മുളകും ചേര്‍ക്കേണ്ടതില്ല.

ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവര്‍പ്പാണ്.

കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവര്‍പ്പ്.

Advertisment