പാലക്കാട്: ജില്ലയുടെ വിവിധ ഇടങ്ങളിൽ പ്രളയ ദുരിതങ്ങള്‍ തുടരുന്നതോടൊപ്പം ശക്തമായ മഴയെ അതിജീവിക്കാനാവാതെപാലക്കാട് നഗരം ദുരിതത്തെ നേരിടുന്നു ബസ്സുകളിൽ യാത്രക്കാർ കുറവ്. കച്ചവട സ്ഥാപനങ്ങളിൽ ഒട്ടും തിരക്കില്ല.
നഗരത്തിൽ എം എൽ എ ഷാഫി പറമ്പിലിന്റെ ഓഫീസ് മന്ദിരം ഉൾപ്പടെ മിക്കയിടത്തും ശക്തമായവെള്ളക്കെട്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ നഷ്ടത്തിന്റെ വ്യാപ്തി കണ്ട് പകച്ചു നില്‍ക്കുകയാണ്. ചിലർ രണ്ടു ദിവസം മുമ്പ് വീടെല്ലാം ശുചിയാക്കി താമസത്തിനു ഒരുങ്ങിയതായിരുന്നു.
പാതിരാത്രി മഴ വീണ്ടും പെയ്ത് വീടുകളിലേക്ക് വെള്ളം ആര്‍ത്തലച്ചു വന്നപ്പോള്‍ വീടുവിടേണ്ടി വന്നവർക്ക്ധരിച്ച വസ്ത്രമല്ലാതെ മറ്റൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. ഉത്തരേന്ത്യയിൽവെള്ളപ്പൊക്കത്തിൽ പെട്ട് സഹായം ചോദിച്ച് വരുന്നവരെ സഹായിക്കുന്ന രീതിയെ അധിക കുടുംബങ്ങൾക്കും പരിചയമുള്ളൂ. എന്നാൽ സ്വന്തം വീട്ടുമുറ്റത്ത് വെള്ളം ഇരച്ചെത്തിയതിൽ ഞെട്ടിയിരിക്കുകയാണ് പാലക്കാട്ടുകാർ.
ചില വീടുകൾ ഏതാണ്ട്പൂർണ്ണമായും വെള്ളത്തിൽ. ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിനോക്കുമ്പോൾ ചിലര്‍ക്ക് വീടുകള്‍ പോലും ബാക്കിയില്ല. ബാക്കിയായ വീടുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നതെല്ലാം പ്രളയം കൊണ്ടുപോയിരിക്കുന്നു. വിലപ്പെട്ട പലതും ഒലിച്ചു പോയെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ചൂട് കൂടിയ നഗരമെന്ന് ഖ്യാതിയുള്ള പാലക്കാടിന് ഇതെന്തു സംഭവിച്ചുവെന്നാണ് ജന സംസാരം. അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത ദുരന്തമാണിതെന്നു പ്രായമായവർ പറയുന്നു. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് ഓണം-ബലി പെരുന്നാൾ ആഘോഷങ്ങൾ നിയന്ത്രിക്കുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നൂറു കണക്കിന് വീടുകള്‍ ഭാഗികമായും ചിലത് പൂര്‍ണമായും തകര്‍ന്നു. ചില വീട്ടുകാർക്ക് മഴ മാറിയാലും വീട്ടിലേക്ക് തിരികെ കയറാനാവാത്ത വിധമാണ് സാഹചര്യം. മണ്ണാർക്കാട്,അട്ടപ്പാടി മേഖലയിൽ റോഡുകളും തകര്‍ന്നിട്ടുണ്ട്.
വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായവും വസ്ത്രവും ആഹാരവും ആവശ്യമാണ്. മഴക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ജില്ലയിലെവിടെയും കാണുന്നത്.