തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെയുള്ള അതിരുവിട്ട തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ രാഷ്ട്രീയ നിലപാട് സംശയത്തിന്‍റെ നിഴലില്‍. സുധീരന്‍ കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹം പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെ പി സി സിയുടെ വിലക്ക് ധിക്കരിച്ചുകൊണ്ട് പരസ്യ വിഴുപ്പലക്കലിന് തയാറായ സുധീരന്റെ നിലപാട് നേരത്തെ സംശയത്തിന്‍റെ നിഴലിലായിരുന്നു. അതിനിടെ ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തുവന്നതോടെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാണ്.
നിലവില്‍ കെ പി സി സിയുടെ ഔദ്യോഗിക പരാതി അടക്കം ഡസന്‍ കണക്കിന് പരാതികള്‍ സുധീരനെതിരെ ഹൈക്കമാന്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വരും വരായ്കകളെക്കുറിച്ച് നന്നായി ബോധ്യമുള്ള അദ്ദേഹം ഒന്നും കാണാതെ ഹൈക്കമാന്റിനെ വിമര്‍ശിക്കില്ലെന്ന്‍ കരുതുന്നവര്‍ ഏറെയാണ്.
മലയാളിയായ കെ ശ്രീനിവാസനെ എ ഐ സി സി സെക്രട്ടറിയായി നിയമിച്ചതിനെതിരെയായിരുന്നു സുധീരന്‍ ഇന്നലെ ഫെയ്സ്ബുക്കിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് നടത്തിയതായാലും 'കൊട്ടാര നിയമനങ്ങള്‍' അംഗീകരിക്കില്ലെന്ന വെല്ലുവിളിയാണ് സുധീരന്‍ നടത്തിയത്.
സുധീരന്റെ നിലപാടിനെതിരെ അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും അദ്ദേഹം ഒരു ബി ജെ പിക്കാരനായി മാറുമെന്നു ചിന്തിക്കുന്നവര്‍ വിരളമാണ്. അധികാരത്തോട് ഭ്രമമുള്ള നേതാവ് എന്ന നിലയില്‍ കോണ്‍ഗ്രസില്‍ ഇനി ഭാവിയില്ലെന്ന തിരിച്ചറിവില്‍ വി എം അതിനും മടിക്കില്ലെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ വലവിരിച്ച് എന്ത് ഓഫറുകളും നല്‍കാന്‍ തയാറായി അമിത് ഷാ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ ഇന്ദിരാഭവന് ചുറ്റും വട്ടമിടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെന്നതാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറുന്നത്. മാത്രമല്ല, സുധീരന്റെ അടുപ്പക്കാരനായ നേതാവ് ബി ജെ പിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ആളുമാണ്.
എന്നാല്‍ കോണ്‍ഗ്രസ് വിട്ട് തനിക്കൊരു രാഷ്ട്രീയമില്ലെന്ന സംശയാതീതമായ നിലപാട് തന്നെയാണ് സുധീരന്‍ ആവര്‍ത്തിക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങളോട് കൂറുപുലര്‍ത്തുന്ന നേതാവിന് ചെന്നുകയറാന്‍ പറ്റിയ താവളമല്ല ബി ജെ പിയെന്ന്‍ നന്നായി അറിവുള്ള നേതാവുമാണ് സുധീരന്‍. അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പടപ്പുറപ്പാടില്‍ സംശയം വീക്ഷിക്കുന്നവരെ തെറ്റ് പറയാനുമാകില്ല.