Advertisment

അന്ന് ഉമ്മന്‍ചാണ്ടിക്കൊപ്പം ഞങ്ങള്‍ 3 പേര്‍. ആ സ്ഥാനത്ത് പിണറായിക്കൊപ്പം ഇരുപതോളം വരുന്ന മീഡിയ വിംഗ്. ഉപദേശകരുടെ എണ്ണം കൂടിയതാണോ മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവിക്കുന്നത്. ആള് കൂടിയാല്‍ പാമ്പ്‌ ചാകില്ലെന്നു പിണറായിയുടെ ഓഫീസിന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറിയുടെ പരിഹാസം

New Update

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം നടന്നിട്ടും മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവരാന്‍ 6 ദിവസമെടുത്തതിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിപുലമായ മീഡിയാ വിഭാഗത്തെ പരിഹസിച്ചുകൊണ്ടാണ് ചാക്കോയുടെ പോസ്റ്റ്‌.

Advertisment

ഉപദേശകരുടെ ബാഹുല്യമാണോ കണ്ണൂര്‍ കൊലപാതകം, ഓഖി ദുരന്തം എന്നിവ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവരാന്‍ ദിവസങ്ങള്‍ വൈകിയതെന്നു ചാക്കോ ചോദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്തെ എണ്ണം കൊണ്ട് ദുര്‍ബലമായിരുന്ന മീഡിയ വിഭാഗത്തെ സംബന്ധിച്ചും ചാക്കോ വിവരിക്കുന്നുണ്ട്.

publive-image

പി ടി ചാക്കോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

മീഡിയ ടീം അന്നും ഇന്നും

ഷുബൈബിന്റെ അരുംകൊല നടന്നതിന്റെ ആറാം നാള്‍ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. സംഭവത്തെ അപലപിച്ച്‌ 8 വാചകങ്ങളില്‍ ഒരു എഫ്‌ബി പോസ്‌റ്റ്‌. അഡാര്‍ ലവ്വിനു ഉടനടി നല്‌കിയ റിയാക്ഷന്റെ പകുതി വാചകങ്ങള്‍. 8 വാചകം എഴുതാന്‍ ആറുദിവസം!

Better late than never എന്നല്ലേ ചൊല്ല്‌!

ഓഖി ദുരന്തം ഉണ്ടായപ്പോഴും ഇതു തന്നെ സംഭവിച്ചു. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞ്‌ തീരദേശത്ത്‌ എത്തിയ മുഖ്യമന്ത്രിക്ക്‌ ജനരോഷം കാരണം സ്വന്തം കാര്‍ ഉപേക്ഷിച്ച്‌ മറ്റൊരു കാറില്‍ രക്ഷപ്പെടേണ്ടി വന്നു. 

സത്യത്തില്‍ എന്താണ്‌ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും സംഭവിക്കുന്നത്‌? ഉപദേശകരുടെ ബാഹുല്യമാണോ?

മീഡിയ വിഭാഗം മാത്രമെടുക്കാം. ഒരു മാധ്യമ ഉപദേശകന്‍, ഒരു സ്‌പെഷന്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള മുന്‍ ദേശാഭിമാനിക്കാരന്‍, പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒരു അസിസ്റ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്‌ മുഖ്യമന്ത്രിയുടെ കോര്‍ മീഡിയ ടീം.

സോഷ്യല്‍ മീഡിയയക്ക്‌ പ്രത്യേക വിഭാഗം. ഒരു ഡിസൈനിംഗ്‌ ഏജന്‍സി നടത്തിക്കൊണ്ടിരുന്ന ആളെയും അദ്ദേഹത്തിന്റെ കൂടെ 7 പേരെയും എടുത്താണ്‌ സോഷ്യല്‍ മീഡിയയുടെ നടത്തിപ്പ്‌. ഒരു ചാനലിന്റെ മുന്‍ ബ്യൂറോ ചീഫിനു പ്രത്യേക ചുമതല. കോഓര്‍ഡിനേറ്റു ചെയ്യാന്‍ മറ്റൊരു പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. സാങ്കേതിക സഹായം മാത്രം സിഡിറ്റ്‌.

ഇതിനിടെ പിആര്‍ഡിയുടെ ഡയറക്ടറെ മാറ്റി പുതിയ ആളെ വയ്‌ക്കുന്നു.

ആളു കൂടിയാലും പാമ്പു ചാകില്ല എന്നാണല്ലോ ചൊല്ല്‌! എങ്കിലും അസൂയ തോന്നിപ്പോകുന്ന മീഡിയ ടീം. വ്യക്തിപരമായി നോക്കിയാല്‍ എല്ലാവരും കിടിലന്‍ ആണു കേട്ടോ.

ഇനി ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ മീഡിയ ടീം. 2004ല്‍ ഞാന്‍ പ്രസ്‌ സെക്രട്ടറിയായപ്പോള്‍, 7500 രൂപ മാത്രം ശമ്പളമുള്ള അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. കൂടാതെ പിആര്‍ഡിയില്‍ നിന്ന്‌ ഒരു അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

2011ല്‍ പ്രസ്‌ സെക്രട്ടറിയായപ്പോള്‍ 50,000 രൂപ ശമ്പളമുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രമോഷനായിരുന്നു. കൂടാതെ പിആര്‍ഡിയില്‍ നിന്ന്‌ ഒരു അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയ നോക്കാന്‍ പിഎ റാങ്കില്‍ ഒരാള്‍. സോഷ്യല്‍ മീഡിയ സ്‌റ്റാഫ്‌ സിഡിറ്റില്‍ നിന്നു മാത്രമായിരുന്നു. അതായിരുന്നു ഞങ്ങളുടെ മീഡിയ ടീം. ഞങ്ങള്‍ മലമറിച്ചെന്നൊന്നും അവകാശപ്പെടുന്നുമില്ല.

രാവിലെ തുടങ്ങി പാതിരാ കഴിഞ്ഞും നീളൂന്ന ജോലിഭാരം. പത്രത്തിലെ ജോലി മടുത്താണ്‌ സര്‍ക്കാരിലെത്തിയത്‌. പക്ഷേ, വറചട്ടയില്‍ നിന്ന്‌ എരിതീയിലേക്കായിരുന്നു അത്‌. എന്നാലും ജീവിതത്തിലെ സുവര്‍ണകാലവും അതു തന്നെയായിരുന്നു!!

Advertisment