കോഴിക്കോട്: ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി വിവാദമാകുന്നു. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തു കൊണ്ട് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്.
27 സെന്റ് റോഡ് പുറമ്പോക്കു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19നാണ് ഏറ്റെടുത്തത്. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ചു സ്ഥലം ഒഴിച്ചിടുകയും ചെയ്തു. എന്നാൽ, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19നാണ് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു 27 സെന്‍റ് സ്ഥലം തിരിച്ച് പിടിച്ചത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. ഇതിനെതിരെ സ്ഥലമുടമ ജെ. ലിജി ഹൈകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം.
പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജഡ്‍ജ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.