കുവൈത്ത് : കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ ദുരിതത്തിൽ മുക്കിയ പ്രളയ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് കുവൈത്ത് കേരള മുസ്ളീം അസോസിയേഷൻ (കെ കെ എം എ ) 25 ലക്ഷം രൂപ കൂടി ചിലവഴിക്കും .കഴിഞ്ഞ ദിവസം അടിയന്തിര സഹായമായി അനുവദിച്ച 5 ലക്ഷം രൂപ കൂടാതെയാണിത് .
പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ ഇന്ന് (17/8/2018) പ്രത്യേകമായി ചേർന്ന കെ കെ എം എ കേന്ദ്ര എക്സ്ക്യൂട്ടീവ് യോഗമാണ് കൂടുതൽ വിപുലമായ പുനരധിവാസ പ്രവർത്തനത്തിനു തീരുമാനിച്ചത് . കെ കെ എം എ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വയനാട്ടിലെ പ്രളയ മേഖലകൾ സന്ദർശിച്ചു നാശനഷ്ടങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തി .
ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് വീടുകൾ , കിണറുകൾ , കക്കൂസ് എന്നിവ ഉപയോഗ്യയോഗ്യമാക്കുന്നതിനും കുട്ടികളുടെ വിദ്യാഭാസത്തിനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് സന്ദർശന സംഘം നിർദേശിച്ചത് .
ക്യാമ്പുകളിലും ബന്ധു വീടുകളിലും മറ്റും കഴിയുന്നവർ തിരികെയെത്തുന്നമുറക് ഓരോയിടത്തെയും സാഹചര്യം മനസിലാക്കി പൊതുജന സഹകരണത്തോടുകൂടിയുള്ള പുനരധിവാസ സഹായമാണ് കെകെ എം എ നൽകുക . പ്രളയം കനത്ത നാശം വിതച്ച മേഖലകളിലും കൂടുതൽ കഷ്ടപെടുന്നവർക്കും മുൻഗണന നൽകും .കേരള സംസ്ഥാന കമ്മിറ്റി വരും ദിവസങ്ങളിൽ ഈ പ്രവർത്തനത്തിനു മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കും .