ആലപ്പുഴ ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കാനത്തെചൊല്ലി മാണിയും ഇടതുമുന്നണിയും ഇടയുന്നു. കെ.എം.മാണിയുടെ സഹായം വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് പ്രസ്താവിച്ചത്.
ഇത് ആയുധമാക്കി 'ധാര്‍മ്മിക വോട്ടി'ന് മാണി ആഹ്വാനം ചെയ്തേക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതുമുന്നണിയുമായി ധാരണയാകാത്തതിനാല്‍ ഇടതുമുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ മാണിക്ക് ബുദ്ധിമുട്ടുണ്ട്. ഇത് കേരളാ കോണ്‍ഗ്രസിലും എതിര്‍പ്പുകള്‍ക്ക് കാരണമായേക്കാം.
യു ഡി എഫുമായി വീണ്ടും സഹകരിക്കുന്നതിനുള്ള സാഹചര്യവും നിലവിലുള്ള . അക്കാര്യം ആലോചിക്കണമെങ്കില്‍ കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതൃമാറ്റങ്ങള്‍ സംബന്ധിച്ച് തീരുമാനമായ ശേഷം മാത്രം മതിയെന്നാണ് മാണിയുടെ തീരുമാനം.
അതേസമയം ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ പ്രസ്റ്റീജ് സ്ഥാനാര്‍ഥി ആണെന്നതിനാല്‍ ഇവിടെ യു ഡി എഫിനെ തോല്‍പ്പിച്ചേ അടങ്ങൂ എന്ന വാശി മാണി സ്വീകരിക്കില്ല. മലപ്പുറത്തും വേങ്ങരയിലും മുസ്ലീം ലീഗിനെ മാണി സഹായിച്ചത് അടുത്ത സൌഹൃദത്തിന്‍റെ പേരിലായിരുന്നു .
ചെങ്ങന്നൂരില്‍ ഉമ്മന്‍ചാണ്ടിയുമായും വ്യക്തിപരമായ സൗഹൃദം മാണിക്കുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തകര്‍ അവരുടെ യുക്തിക്കനുസരിച്ച് തീരുമാനിക്കട്ടെ എന്ന നിലയിലാണ് 'മനസാക്ഷി' വോട്ടു വിട്ട് ധാര്‍മ്മിക വോട്ടിനു ആഹ്വാനം ചെയ്യാന്‍ മാണിയുടെ ആലോചന.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്താണ് നിലപാട് എന്ന് പ്രവര്‍ത്തകരെ അറിയിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. ആ തീരുമാനം വൈകില്ലെന്നാണ് സൂചന.
മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നാണ് കാനം രാജേന്ദ്രൻ കൊല്ലത്തു പറഞ്ഞത് . യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് കാനത്തെ നിലയ്ക്ക് നിര്‍ത്താത്തതാണ് മാണിയെ പ്രകോപിപ്പിക്കുന്നത്. അതിനാല്‍ തന്നെ അക്കാരണം പറഞ്ഞ് ഇടതുമുന്നണിയുമായി ഇടയാനാണ് മാണിയുടെ നീക്കം.